മുംബൈ: ലൈംഗിക പീഡന കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായുള്ള രക്ത സാമ്പിള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് ബിനോയ് കോടിയേരി. കേസ് റദ്ദാക്കണമെന്ന ഹർജി നൽകിയിട്ടുണ്ടെന്നും ഹർജി കോടതിയുടെ പരിഗണനയിലാണെന്നുമാണ് രക്തസാമ്പിൾ നൽകാത്തതിന് വിശദീകരണമായി ബിനോയ് കോടിയേരി പൊലീസിനെ അറിയിച്ചിരിക്കുന്നത്. ബിനോയിയുടെ ഹർജി കോടതി ബുധനാഴ്ച പരിഗണിക്കും.
അതേസമയം, ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അവര്‍ ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതില്‍നിന്ന് ബിനോയ് പിന്മാറി. തുടര്‍ന്ന് ഇന്ന് തീര്‍ച്ചയായും രക്തസാംപിള്‍ നല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി.