ബിനോയ്‌ക്കെതിരായ പരാതി; യുവതി ആദ്യം അറിയിച്ചത് സിപിഎം കേന്ദ്ര നേതൃത്വത്തെ…

ന്യൂഡല്‍ഹി: ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സംഭവത്തില്‍ യുവതി ആദ്യം പരാതി നല്‍കിയത് സിപിഎം കേന്ദ്ര നേതൃത്വത്തിനെന്ന് റിപ്പോര്‍ട്ട്. മുംബൈ പൊലീസിനെ സമീപിക്കും മുമ്പേ വിവാഹവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്ന് കാണിച്ച് യുവതി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നുവെന്നാണ് വിവരം.

വിഷയം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. ജൂണ്‍ പതിമൂന്നിനാണ് യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനും വളരെ മുമ്പുതന്നെ യുവതി സി പി എമ്മിന്റെ കേന്ദ്രനേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. വ്യക്തിപരമായ വിഷയമായതിനാല്‍ അനൗപചാരിക ചര്‍ച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നെന്നും സൂചനയുണ്ട്.

എന്നാല്‍ പരാതി വ്യക്തിപരമായതിനാല്‍ പാര്‍ട്ടി അതില്‍ ഇടപെടേണ്ടെന്നും ബിനോയ് തന്നെ വ്യക്തിപരമായി കേസ് നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതാക്കള്‍ സ്വീകരിച്ചത്. പാര്‍ട്ടി നേതാക്കള്‍ ആരും വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്രനേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നു.

ദുബായില്‍ ഡാന്‍സ് ബാറില്‍ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്.

Top