അനൂപിനെ വിളിക്കാറുണ്ട്, ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണ്; മറുപടിയുമായി ബിനീഷ് കോടിയേരി

കോഴിക്കോട്: ബംഗളൂരുവില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപുമായി തനിക്ക് ബന്ധമുണ്ടെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബീനീഷ് കോടിയേരി.
അനൂപിനെ തനിക്ക് നന്നായി അറിയുന്ന സുഹൃത്താണ്. എന്നാല്‍ വര്‍ഷങ്ങളായി പരിചയമുള്ള അനൂപിനെ കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത എന്നെ പോലെ അവനെ അറിയുന്നവര്‍ക്ക് ഞെട്ടിപ്പിക്കുന്നതാണ്. അനൂപ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് എനിക്കറിയാവുന്നതെന്നും ബിനീഷ് പറഞ്ഞു.

അനൂപ് ടി-ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് ഞാന്‍ അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട് അനൂബ് റെസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ട്. അത് കടമായി നല്‍കിയതാണ്. അത് പിന്നീട് പൊളിഞ്ഞു. ബംഗളൂരുവിലേക്ക് പോകുന്ന സമയത്ത് റൂം ബുക്ക് ചെയ്ത് തരുന്നതും മറ്റും അനൂപാണ്. അങ്ങനെയുള്ള അനൂപിനെ മാത്രമേ എനിക്കറിയൂ. അനൂപിന് മയക്ക് മരുന്നുമായി ബന്ധമുള്ള കാര്യം എനിക്കറിയില്ല.

ബംഗളൂരുവിലുള്ള ഹോട്ടല്‍ എന്റേതാണെന്ന് പറയുന്നത് കള്ള കഥയാണ്. പണ്ട് തിരുവനന്തപുരത്ത് എന്റേതാണെന്ന് പറഞ്ഞിരുന്ന ഒരു കെട്ടിടം പണി കഴിഞ്ഞപ്പോഴാണ് അതൊരു പള്ളിയാണെന്ന് ആരോപണം ഉന്നയിച്ചവര്‍ക്ക് മനസ്സിലായത്. പി.കെ.ഫിറോസിന് എന്ത് ആരോപണവും ഉന്നയിക്കാം. അനൂപിനെ ഞാന്‍ പലപ്പോഴും വിളിക്കാറുണ്ട്.

സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂബിനെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോര്‍മയില്ല. എന്‍.ഐ.എ ചോദിക്കുകയാണെങ്കില്‍ കോള്‍ ലിസ്റ്റെല്ലാം കൊടുക്കാം. മാനനഷ്ടത്തിനൊന്നും ആര്‍ക്കെതിരെയും കേസ് കൊടുക്കില്ല. എനിക്കെതിരെ എല്ലാ ദിവസവും ഇതുപോലെ ആരോപണം വന്നുകൊണ്ടിരിക്കുമെന്നും ബിനീഷ് വ്യക്തമാക്കി.

Top