ലഹരിമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം;പികെ ഫിറോസ്

കോഴിക്കോട്: ബംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

കേസില്‍ പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂബും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂബ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2015-ല്‍ അനൂപ് കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019ല്‍ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ഫേസ്ബുക്ക് പേജില്‍ ലൈവ് ഇടുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പിടിയിലായവര്‍ക്കൊപ്പം ജൂണ്‍ 19ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് ആരോപിച്ചു.

ജൂലൈ 10നു നിരവധി തവണ ബിനീഷ് അനൂപിനെ വിളിച്ചു. അന്നാണ് സ്വപ്ന ബംഗളൂരുവില്‍ അറസ്റ്റിലായത്. 26 തവണയാണ് ബിനീഷ് അനൂബിനെ വിളിച്ചിട്ടുള്ളത്. ബിനീഷ് ചതിക്കപ്പെട്ടു എങ്കില്‍ അത് അദ്ദേഹം പറയണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ലഹരി കടത്തുകേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും സ്വര്‍ണ്ണകടത്തു പ്രതികളുമായി ബന്ധമുണ്ട്. ഫോണ്‍ രേഖകള്‍ പിന്നീട് പുറത്തു വിടുമെന്നും ഈ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് എത്താതിരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.

Top