മാവോയിസ്റ്റുകളെ കൊന്നതിനെതിരെ സി.പി.എം സെക്രട്ടറിയുടെ മകൻ രംഗത്ത്

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നതിനെതിരെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ലെന്ന് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല. ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്നും ബിനീഷ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മാവോയിസ്റ് ആശയങ്ങളെ പൂർണ്ണമായി
തള്ളിക്കളയുന്നു ഉന്മൂലന സിദ്ധാന്തം എന്നതിൽ വിശ്വസിക്കുന്നുമില്ല അതോടൊപ്പം തന്നെ ചേർത്ത് പറയുന്നു മാവോയിസ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല ..
ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങൾ ഉറപ്പു നൽകുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം .
മാവോയിസ്റ്റുകൾ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിൻബലമുണ്ട്.
അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ് .
അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്.
തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവർ
സുരക്ഷിത സ്ഥാനങ്ങളിൽ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേർക്കുന്നു ..
കൊല്ലപ്പെട്ടവർക് ഒരു പിടി രക്തപുഷ്പങ്ങൾ …

Top