കൊച്ചി : തന്നെ വിളിച്ചുവരുത്തി അപമാനിച്ച കോളേജ് അധികൃതര്‍ക്കെതിരെ അതേ വേദിയില്‍ തന്നെ മറുപടികൊടുത്ത് നടന്‍ ബിനീഷ് ബാസ്റ്റ്യന്‍. മുഖ്യാതിഥിയായി ബിനീഷ് ബാസ്റ്റ്യനുള്ള വേദിയില്‍ വരില്ലെന്ന് പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോടുള്ള പ്രതിഷേധ സൂചകമായി സ്റ്റേജില്‍ കുത്തിയിരുന്നാണ് താരം പ്രതികരിച്ചത്.
ഇന്ന് പാലക്കാട് മെഡിക്കൽ കോളജിൽ നടന്ന കോളജ് ഡേയിൽ നടൻ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകർ തീരുമാനിച്ചിരുന്നത്. മാഗസിൻ റിലീസിന് സംവിധായകൻ അനിൽ രാധാകൃഷ്ണനെയും. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ നിലപാടെടുത്തതോടെ സംഘാടകർ കുഴങ്ങി. അനിൽ രാധാകൃഷ്ണൻ മേനോന്റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ബിനീഷ് പാലക്കാട് മെഡിക്കൽ കോളജ് ഡേ വേദിയിൽ കയറി സ്‌റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
‘ഞാൻ മേനോനല്ല. ഞാൻ നാഷണൽ അവാർഡ് ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്.’ ബിനീഷ് പറയുന്നു. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തനിക്ക് പറയാനുള്ളത് എഴുതിക്കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ബിനീഷ് ആ കുറിപ്പ് വേദിയിൽ തുറന്ന് വായിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ബിനീഷ് വിദ്യാര്‍ത്ഥികളോട് സംസാരിച്ചത്.
ഫ്‌ളവേഴ്‌സ് ചാനലിന്റെ വാര്‍ത്ത വിഭാഗത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയാണ് ഇതു സംബന്ധിച്ച വാര്‍ത്തയും വീഡിയോയും പുറത്ത് വിട്ടത്.
വീഡിയോ കാണാം :
https://www.facebook.com/sahin.antony/videos/2699803876751269/?t=13