മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ ; ബില്‍ പരാജയപ്പെടുത്താന്‍ ഉറച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി : മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.

രാജ്യസഭയുടെ അജണ്ടയില്‍ രണ്ടാമത്തെ ബില്ലായാണ് മുത്തലാഖ് ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കുക സര്‍ക്കാരിന് വെല്ലുവിളിയാണ്.

സഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. 116 എംപിമാര്‍ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് സാധ്യത. നേരത്തെ 11 ന് എതിരെ 245 വോട്ടിന് ലോക്‌സഭ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം വക വയ്ക്കാതെയാണ് സര്‍ക്കാര്‍ മുസ്ലിം വനിത വിവാഹ അവകാശ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. പക്ഷെ രാജ്യസഭയില്‍ സര്‍ക്കാരിന് മതിയായ അംഗബലമില്ല. ബില്ല് പാസ്സാക്കാനനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. 244 അംഗങ്ങളുള്ള രാജ്യസഭയില്‍ 115 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

ടി.ആര്‍.എസ്, എസ്.പി, തൃണമൂല്‍, ടി.ഡി.പി കക്ഷികളും ബില്ലിനെ എതിര്‍ക്കും. 9 അംഗങ്ങളുള്ള ബി.ജെ.ഡിയുടെയും 13 അംഗങ്ങളുള്ള എ. ഐ.ഡി.എം.കെയുടെയും നിലപാടാകും ഇന്ന് നിര്‍ണായകമാവുക. ഇരുവരും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അങ്ങനയെങ്കില്‍ ബില്‍ പരാജയപ്പെടും. സഭക്കകത്തെ തന്ത്രങ്ങള്‍ കൂടിയാലോചിക്കാന്‍ രാവിലെ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

Top