വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ലോക്സഭയില്‍ ! കീറിയെറിഞ്ഞ് പ്രതിപക്ഷം

Indian-parliament

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യ മുഴുവന്‍ ഒരു വിവാഹ നിയമമെന്ന് ബില്‍ അവതരിപ്പിച്ച സ്മൃതി ഇറാനി പറഞ്ഞു.

എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മേലേയാകും വിവാഹനിയമം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ബില്ല് ഇന്ന് പാസാക്കുന്നതോടെ രാജ്യത്തെ ഏഴ് വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കും. ബില്‍ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

വിവാഹനിയമ ബില്ലിന്റെ കരട് ഒരു മണിക്കൂര്‍ മുമ്പാണ് എംപിമാര്‍ക്ക് നല്‍കിയത്. ബില്‍ ഉച്ചയ്ക്ക് ശേഷം ലോക്‌സഭയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി നേരത്തെ സൂചന നല്‍കിയിരുന്നു. ബില്ല് ഭരണ ഘടന വിരുദ്ധമാണെന്ന് ലോക്‌സഭയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ലോക്‌സഭയില്‍ ബില്ല് കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്.

നേരത്തെ, ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വിടുമെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലേക്ക് മാറ്റുമെന്നുമാണ് പ്രതിപക്ഷ കക്ഷികള്‍ കരുതിയിരുന്നത്. ബില്ല് ഇന്ന് പാസാക്കുന്നതോടെ ഏഴ് വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹ പ്രായം  21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. പ്രതിപക്ഷത്ത് നിന്നും എതിർപ്പ് ഉയർന്നു. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാടെടുക്കുമ്പോൾ മറ്റൊരു വിഭാഗം അനുകൂല നിലപാടിലാണ്. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേ സമയം സിപിഎമ്മും സിപിഐയും മുസ്ലിം ലീഗുമടക്കം ബില്ലിനെ എതിർക്കുകയാണ്.

Top