രാജി പ്രഖ്യാപിച്ച് ബില്‍ഗേറ്റ്‌സ്; ഇനി ശ്രദ്ധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍

മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങുകയാണെന്ന പ്രഖ്യാപനവുമായി സഹസ്ഥാപകനും ഡയറക്ടറുമായ ബില്‍ഗേറ്റ്‌സ്. ഇന്നലെയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനാണ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

അതേസമയം ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുകയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ടെക്നോളജി ഉപദേശക സ്ഥാനത്ത് തുടരുമെന്നും ബില്‍ഗേറ്റ്സ് അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നി കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനാണ് ബില്‍ഗേറ്റ്സ് രാജി വെക്കുന്നതെന്ന് മൈക്രോസോഫ്റ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാര്യ മെലിന്‍ഡയുമായി ചേര്‍ന്ന് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

ദാരിദ്രര്‍ക്കും എയ്ഡ്‌സ്, പോളിയോ, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കും കോടിക്കണക്കിന് രൂപയാണ് ബില്‍ ഗേറ്റ്‌സ് സംഭാവന നല്‍കിയിരിക്കുന്നത്. പോള്‍ അലെനുമായി സഹകരിച്ച് 1975ലാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകനാവുന്നത്. 2000 വരെ കമ്പനിയുടെ സി.ഇ.ഒയും ഇദ്ദേഹമായിരുന്നു.

Top