ബില്‍ക്കിസ് ബാനു കേസ്: പ്രതികളുടെ മോചനത്തിനെതിരായ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: 2002 ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളില്‍ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 11 പ്രതികളെ വെറുതെ വിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജികളില്‍ ഒക്ടോബര്‍ 9 ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച അറിയിച്ചു.

ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ബില്‍ക്കിസ് ബാനോ ഉള്‍പ്പെടെയുള്ള ഹരജിക്കാരുടെ അഭിഭാഷകനോട് രേഖാമൂലമുള്ള എതിര്‍വാദങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 9-ന് ഉച്ചയ്ക്ക് 2 മണിക്ക് ഹര്‍ജികളില്‍ വാദം കേള്‍ക്കും. സെപ്തംബര്‍ 20 ന് കേസ് പരിഗണിക്കവേ, ശിക്ഷയില്‍ ഇളവ് തേടാന്‍ കുറ്റവാളികള്‍ക്ക് മൗലികാവകാശമുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

സ്വാതന്ത്ര്യ ദിനത്തിലാണ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികള്‍ മോചിതരായത്. 2008ലാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് പ്രതികളിലൊരാളായ രാധേശ്യാം ഷാ താന്‍ 15 വര്‍ഷവും നാല് മാസവും ജയിലില്‍ കഴിഞ്ഞുവെന്നും മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. രാധേശ്യാമിന്റെ വിഷയം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുഴുവന്‍ പ്രതികളേയും മോചിപ്പിക്കുകയായിരുന്നു.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേര്‍ ഓടി രക്ഷപ്പെട്ടു. 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്.

Top