കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാക്കള്‍ പിടിയിൽ. കൈവേലി കമ്പളച്ചോല ജീസുന്‍ ജെ.എസ് (22), വാണിമേല്‍ കരികുളം നെടുവിലംകണ്ടി രാഹുല്‍ (18) എന്നിവരെയാണ് എലത്തൂര്‍ പൊലീസ് പിടിക്കൂടിയത്.
വയനാട് സ്വദേശി അഭിജിത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി വന്ന് പരിസരത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളാണ് ഇവര്‍ കവര്‍ന്നത്. കോഴിക്കോട് സിറ്റി കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം സിററിയില്‍ രാത്രി ഫ്‌ളൈങ് സ്‌ക്വാഡ് ശക്തമാക്കിയതിന്റെ ഭാഗമായി എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ എലത്തൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ രാജീവ്, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് എന്നിവര്‍ നടത്തിയ വാഹന പരിശോധനയിലാണ് വാഹന മോഷണം നടത്തിയ ജീസുനും രാഹുലും പിടിയിലാകുന്നത്.
പരിശോധിച്ചപ്പോള്‍ ഇവര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികള്‍ വലയിലായത്. തുടര്‍ന്ന് വാഹനം കസ്റ്റടിയിലെടുത്ത് പ്രതികള്‍ക്കെതിരെ കേസ്സെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം വനിതകളുടെ സ്‌കൂട്ടര്‍ കവര്‍ച്ച നടത്തുന്ന ഒരാളെ പിടികൂടിയിരുന്നു.