വോട്ടെടുപ്പിന് 3 ദിവസം മുമ്പ് ബൈക്ക് റാലികള്‍ നിര്‍ത്തണം; ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയില്‍ വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്ന ആരോപണം ശരിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കളക്ടര്‍മാരുടെ പ്രാഥമിക അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തി. കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് 800 ഉം കോഴിക്കോട് താനൂരും പരാതിയില്‍ പറഞ്ഞതില്‍ 70% ശരിയാണ്. കാസര്‍കോടും കള്ളവോട്ട് ഉണ്ട്. ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ ബൂത്ത് തല ലിസ്റ്റ് തയ്യാറാക്കും. രണ്ട് സ്ഥലത്ത് പേര് ഉണ്ടെങ്കില്‍ ഒന്ന് ഒഴിവാക്കും.

അതേസമയം ഇരട്ട വോട്ട് ആദ്യമായിട്ടല്ല സംഭവിക്കുന്നത് എന്നും ടിക്കാറാം മീണ വിശദീകരിച്ചു. ബി എല്‍ ഒ മാര്‍ നേരിട്ട് പരിശോധിക്കാത്തതാണ് പ്രധാന പ്രശ്‌നം. 26 ലക്ഷം ഇരട്ട വോട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്‌നാട്ടില്‍ മാത്രം 12 ലക്ഷം ഇരട്ട വോട്ട് കണ്ടെത്തി. ഈ വര്‍ഷം മാത്രം 60000 ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ശുദ്ധീകരണ പ്രക്രിയ തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 916601 പുതിയ അപേക്ഷകര്‍ വന്നു. അപേക്ഷ പരിശോധിച്ച് 739905 പേരെ പുതുതായി ഉള്‍പ്പടുത്തി. ആകെ 27446039 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ 140 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. തെരഞ്ഞെടുപ്പിന് 72 മണിക്കുറിന് മുന്‍പ് ബൈക്ക് റാലികള്‍ നിര്‍ത്തണം. ഒരു മണ്ഡലത്തിലെ ഏത് വോട്ടര്‍ക്കും പോളിംഗ് ഏജന്റുമാരാകാം. പോളിംഗ് ഏജന്റുമാര്‍ ബൂത്തിലെ വോട്ടറാകണമെന്ന് നിര്‍ബന്ധമില്ല.

 

Top