ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുലാല്‍ ഇന്ന് കീഴടങ്ങിയേക്കും

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുലാല്‍ ഇന്ന് കീഴടങ്ങിയേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍ ശ്രമം. ബിജുലാലിന്റെ ഭാര്യ സിമി കേസിലെ രണ്ടാം പ്രതിയാണ്. സിമിക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് രണ്ടാം പ്രതിയാക്കിയതെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. അതേസമയം ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു.

മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥന്‍ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി.

എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. പരാതി കിട്ടിയതിന് പിന്നാലെ ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം.

Top