ജവാന്റെ മരണാനന്തര ചടങ്ങില്‍വെച്ച് ബന്ധുവിനെ മര്‍ദ്ദിച്ച എംഎല്‍എ മാപ്പ് പറഞ്ഞു

ഭുവനേശ്വര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കവെ ജവാന്റെ ബന്ധുവിനെ മര്‍ദ്ദിച്ച ബിജു ജനതാദള്‍ എംഎല്‍എ ദേബശിഷ് സമന്‍താര മാപ്പ് പറഞ്ഞു. ചടങ്ങിനിടെ അയാള്‍ അച്ചടക്കമില്ലാതെ പെരുമാറിയപ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതാണെന്നും ജവാന്റെ ബന്ധുവാണെന്ന് അറിയില്ലായിരുന്നുവെന്നും തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും എംഎല്‍എ പറഞ്ഞു.

ജവാന്‍മാരുടെ മരണത്തില്‍ ദുഖമുണ്ട്. അവരുടെ കുടുംബത്തോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയത്. ഫെബ്രുവരി 16ന് കൊല്ലപ്പെട്ട ജവാന്‍ മനോജ് കുമാര്‍ ബെഹ്റയുടെ വീട്ടില്‍ പോകുകയും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ബെഹ്റയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി കൊണ്ടുപോകുമ്പോള്‍ താനും ഒപ്പം പോയിരുന്നു. ആ സമയത്താണ് ചടങ്ങിനെത്തിയ ഒരാള്‍ അച്ചടക്കമില്ലാതെ പെരുമാറുന്നത് കണ്ടത്. അദ്ദേഹത്തോട് ഞാന്‍ നിലത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീടാണ് അദ്ദേഹം ബെഹ്റയുടെ ബന്ധുവാണെന്ന് അറിഞ്ഞതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ബെഹ്റയുടെ മൃതദേഹത്തിന് അരികെ വച്ച് എംഎല്‍എ ബന്ധുവിനെ പിടിച്ചു വലിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ എംഎല്‍എയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒഡീഷ മന്ത്രി പ്രതാപ് ജെനയും എംഎല്‍എ പ്രമോദ് മാല്ലിക്കും സമീപത്തുണ്ടായിരുന്നു. സംഭവത്തില്‍ എംഎല്‍എയുടെ കോലം കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പുറകേയാണ് എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തിയത്.

Top