‘മനുഷ്യന്റെ അതിവിശിഷ്ടമോഹനാംഗം മനസ്സ്’; ബിജിബാല്‍

ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ നടന്ന ജാതി അധിക്ഷേപത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. ‘മനുഷ്യന്റെ അതിവിശിഷ്ടമോഹനാംഗം മനസ്സ്’ എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒപ്പം വിഷയത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രതികരണവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വിഷയത്തില്‍ കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധിപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്. ജാതി-വര്‍ണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും ലജ്ജാഹീനവുമായി നിലനില്‍ക്കുന്നു എന്ന് കാണിക്കുന്നതാണ് സത്യഭാമയുടെ പരാമര്‍ശമെന്നാണ് കവി കെ സച്ചിദാനന്ദന്‍ പ്രതികരിച്ചത്. കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്‍കുന്നതിനെ എതിര്‍ത്തവര്‍ക്കെതിരെയും അദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

‘പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവര്‍ എന്തും പറയട്ടെ, നിങ്ങള്‍ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനന്‍ ആയ കലാകാരനാണ്,’ എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’ എന്നാണ് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

Top