ബിഹാറിലെ മഹാസഖ്യം ; സീറ്റുകള്‍ പ്രഖ്യാപിച്ചു, ശരത് യാദവ് മധേപ്പുരയില്‍ മത്സരിക്കും

പാട്ന: ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആണ് സഖ്യത്തിന്റെ സീറ്റുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍ജെഡി 19 സീറ്റുകളിലും, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി അഞ്ച് സീറ്റുകളിലും, കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിലും മത്സരിക്കും.

ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി പാടലിപുത്ര മണ്ഡലത്തില്‍ നിന്നും ജയപ്രകാശ് യാദവ് ബാങ്ക മണ്ഡലത്തില്‍ നിന്നും മത്സരിക്കും. എല്‍ജെഡി നേതാവ് ശരത് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മധേപ്പുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഇവരുള്‍പ്പെടെ 18 സ്ഥാനാര്‍ഥികളുടെ പേരാണ് പട്ടികയിലുള്ളത്. ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ആര്‍ജെഡി പ്രഖ്യാച്ചിട്ടില്ല.

ഒമ്പത് സീറ്റുള്ള കോണ്‍ഗ്രസ് മൂന്ന് സ്ഥാനാര്‍ഥികളെയും, അഞ്ച് സീറ്റുകള്‍ ഉള്ള ആര്‍എല്‍എസ്പി ഒരു സ്ഥാനാര്‍ഥിയെയും മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളു. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്നന്‍ സിന്‍ഹയായിരിക്കും പട്നാ സാഹിബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എന്നാല്‍ അദ്ദേഹത്തിന്റെ പേര് ഇന്ന് പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മുന്ന് സീറ്റുള്ള ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാവ് ജിതിന്‍ റാം മാഞ്ജി ഗായ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. നിഷാദ സമൂദായ പാര്‍ട്ടിയായ വികാശ്ശില്‍ ഇന്‍സാന്‍ പാര്‍ട്ടി മൂന്ന്, ഇടത് പാര്‍ട്ടിയായ സിപിഐ എംഎല്‍ ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്ന മറ്റ് സീറ്റുകള്‍.

Top