കോവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ ഔദ്യോഗിക വസതി വിട്ടുകൊടുത്ത് ബീഹാര്‍ പ്രതിപക്ഷ നേതാവ്

പാറ്റ്‌ന: ബീഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി തലവനുമായ തേജസ്വി യാദവ് തന്റെ ഔദ്യോഗിക വസതി കോവിഡ് സെന്ററാക്കി മാറ്റി. പാറ്റ്‌നയിലുള്ള ഔദ്യോഗിക വസതിയാണ് തേജസ്വി കോവിഡ് ചികിത്സക്കായി രോഗികള്‍ക്ക് വിട്ടുകൊടുത്തത്. കോവിഡ് ചികിത്സക്കായി അവശ്യ മരുന്നുകള്‍, കിടത്തി ചികിത്സിക്കാനായി ബെഡുകള്‍, ഓക്‌സിജന്‍, സൗജന്യ ഭക്ഷണം എന്നിവയും യാദവ് സജ്ജീകരിച്ചു.

തേജസ്വി യാദവിന്റെ പ്രൈവറ്റ് ഫണ്ടുപയോഗിച്ചാണ് കോവിഡ് സെന്റര്‍ സ്ഥാപിച്ചത്. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് കോവിഡ് ചികിത്സക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്ന് തേജസ്വി പറഞ്ഞു. ഉത്തരവാദിത്ത ബോധമുള്ള പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങളുടെ വസതികള്‍ കോവിഡ് ചികിത്സക്കായി കൈമാറുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ വസതികള്‍ കൈമാറണമെന്നുള്ള ആവശ്യവും തേജസ്വി യാദവ് മുന്നോട്ട് വെച്ചു. ഇത് സൂചിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top