യുപിയില്‍ നിന്ന് നദിയില്‍ ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ ഗംഗയില്‍ വലകെട്ടി ബിഹാര്‍

റാണിഗഢ്: ബക്‌സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒഴുകിവന്നിതിനെ തുടര്‍ന്ന് ഗംഗയില്‍ വലിയ വലകെട്ടി ബിഹാര്‍. ഉത്തര്‍പ്രദേശില്‍നിന്ന് ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടഞ്ഞു നിര്‍ത്താനാണ് ബിഹാര്‍ അധികൃതരുടെ നടപടി. കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകി വരാന്‍ സാധ്യതയുള്ളതിനാലാണ് നദിയില്‍ വല കെട്ടിയതെന്ന് ബിഹാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

ബിഹാര്‍,യുപി അതിര്‍ത്തിയായ റാണിഗഢ് ഭാഗത്ത് വലിയ വല കെട്ടിയിട്ടുള്ളത്. ഒഴുകി വന്ന മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെയും വലയില്‍ കുടുങ്ങി. ഇക്കാര്യം യുപിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് അവരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍, യുപിയില്‍നിന്ന് മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നില്ലെന്ന നിലപാടില്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ ഉറച്ചുനില്‍ക്കുകയാണ്. ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്നത് വിശദീകരിക്കാന്‍ പട്‌നാ ഹൈക്കോടതി ബിഹാര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതുവരെ ഒഴുകി വന്ന 71 മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിച്ചതായി ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ്ത്സാ ട്വീറ്റ്‌ചെയ്തു.

Top