ബീഹാറില്‍ മറുകണ്ടം ചാടാനൊരുങ്ങി 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഭാരത് സിങ്

പാറ്റ്‌ന: ബീഹാറില്‍ പതിനൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി ആരോപണങ്ങള്‍. മുന്‍ എംഎല്‍എ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപ്പെട്ട് രംഗത്തെത്തിയത്. പതിനൊന്നു പേരും ജെഡിയുവില്‍ ചേരുമെന്നാണ് ഭാരത് സിങ് പറയുന്നത്. കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് അജിത് ശര്‍മ്മ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് സിങ്ങിന്റെ അവകാശവാദം. സംസ്ഥാനത്ത് 19 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ആകെ ഉള്ളത്.

സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ, രാജ്യസഭാ അംഗം അഖിലേഷ് പ്രസാദ് സിങ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിങ് എന്നിവരും രാജിവയ്ക്കും. സദാനന്ദ് സിങ്, മദന്‍മോഹന്‍ ഝാ എന്നിവര്‍ക്ക് എംഎല്‍സി പദത്തില്‍ കണ്ണുണ്ടെന്നും ഭാരത് സിങ് ആരോപിച്ചു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചിരുന്നത്. മഹാഗട്ബന്ധന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന് 70 സീറ്റില്‍ 19 ഇടത്ത് മാത്രമാണ് ജയിക്കാനായിരുന്നത്. സഖ്യത്തിന് നേതൃത്വം നല്‍കിയ ആര്‍ജെഡി 75 സീറ്റു നേടി. 125 സീറ്റുമായി എന്‍ഡിഎയാണ് സംസ്ഥാനത്ത് അധികാരം പിടിച്ചത്.

Top