ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് നേരെ ആക്രമണം, മര്‍ദ്ദിച്ച യുവാവ് കസ്റ്റഡിയില്‍

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷയില്‍ വന്‍ വീഴ്ച. സ്വന്തം നാടായ ഭഖ്തിയാര്‍പുറില്‍ വെച്ച് നിതീഷ് കുമാറിന് മര്‍ദനമേറ്റു. അക്രമിച്ച യുവാവിനെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്.

സുരക്ഷാ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലൂടെ യാതൊരു കൂസലും തടസ്സവുമില്ലാതെ എത്തിയ യുവാവ് നിതീഷിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ പിടികൂടുന്നത് ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം തന്റെ പഴയ ലോക്സഭാ മണ്ഡലമായ ബര്‍ഹയുടെ വിവിധ ഭാഗങ്ങളില്‍ പര്യാടനത്തിലാണ്. 1989 മുതല്‍ 1999 വരെ അഞ്ചു തവണ ഇവിടെ നിന്ന് നീതിഷ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2020-നവംബറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ മോധുബാനിയില്‍ വെച്ച് നിതീഷ് കുമാര്‍ അക്രമണം നേരിട്ടിരുന്നു. ഇന്നത്തെ ആക്രമണത്തില്‍ ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവര്‍ അപലപിച്ചു.

Top