ഡല്‍ഹി ജെഡിയു അധ്യക്ഷനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു

ഡല്‍ഹി: ഡല്‍ഹി ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) അധ്യക്ഷനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷന്‍ ലലന്‍ സിങ് രാജിവച്ചതിനു പിന്നാലെയാണ് ഏകകണ്‌ഠേന നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത്. ജെഡിയു സഖ്യമായ ആര്‍ജെഡിയോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിന്റെ പേരില്‍ ലലന്‍ സിങ്ങിനെ മാറ്റിയതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ജെഡിയു, ആര്‍ജെഡിയില്‍ ലയിക്കുമെന്ന് ലാലു യാദവ് തന്നോട് പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ലാലു യാദവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തള്ളിയിരുന്നു.

അതേസമയം, ബിജെപിയുമായി വീണ്ടും സഖ്യത്തിലേര്‍പ്പെടാനാണ് നിതീഷിന്റെ നീക്കമെന്നും അതിന്റെ ഭാഗമായാണ് പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, നിതീഷ് പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണം എന്നാണ് ആഗ്രഹമെന്നും അതിനാണ് പാര്‍ട്ടി അധ്യക്ഷനാക്കിയതെന്നും ജെഡിയു ജനറല്‍ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞു.

Top