ബിഹാര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എല്‍ജെപിയില്‍

പട്ന: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിഹാര്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ രാജേന്ദ്ര സിങ് എല്‍.ജെ.പിയില്‍ ചേര്‍ന്നു. എല്‍.ജെ.പി. അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് രാജേന്ദ്ര സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് രാജേന്ദ്ര സിങ് എല്‍.ജെ.പിയിലെത്തിയത്.

ദിനാര മണ്ഡലത്തില്‍ ജെ.ഡി.(യു) സ്ഥാനാര്‍ഥിക്കെതിരെ രാജേന്ദ്ര സിങ്ങിനെ മത്സരിപ്പിക്കാനാണ് പാസ്വാന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രി ജയ് കുമാര്‍ സിങ്ങാണ് ഇവിടുത്തെ ജെ.ഡി.(യു). സ്ഥാനാര്‍ഥി. ഇത് രണ്ടാം തവണയാണ് രാജേന്ദ്ര സിങ്ങും ജയ് കുമാര്‍ സിങ്ങും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2015ല്‍ 2691 വോട്ടുകള്‍ക്കാണ് ജയ്കുമാര്‍ സിങ്ങിനോട് രാജേന്ദ്ര സിങ് പരാജയപ്പെട്ടത്.

അതേസമയം, ജെഡിയു നേതാവും ദുംറാവ് എംഎല്‍എയുമായ ദദന്‍ സിങ് യാദവ് എല്‍.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്.

Top