നിയന്ത്രണങ്ങള്‍ മറികടന്നുള്ള കോപ്രായങ്ങള്‍! രജിത്തിന്റെ സ്വീകരണത്തെ വിമര്‍ശിച്ച് മന്ത്രി

തിരുവനന്തപുരം: മലയാളത്തിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിനെ തുടര്‍ന്ന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നിരുന്നത്. അദ്ദേഹത്തിന്റെ ആരാധകവൃത്തത്തെ മലയാളികള്‍ മനസിലാക്കിയത് അദ്ദേഹം ഷോയില്‍ നിന്ന് പുറത്തായപ്പോഴായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ഒരുക്കിയ സ്വീകരണം മലയാളികള്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ മറികടന്നാണ് ഈ പ്രഹസനം അരങ്ങേറിയത്.

ഇപ്പോള്‍ ഇതാ ഈ നടപടിയെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നിരിക്കുകയാണ്. കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. വിവാഹങ്ങളും ആഘോഷങ്ങളും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം നിയന്ത്രണത്തിലായിരുന്നു ഈ സാഹചര്യം കണക്കാക്കാതെ നടത്തിയ കോപ്രായങ്ങളെ അദ്ദേഹം തള്ളി.

കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയമാണിത്. വൈറസിനെ തുരത്താന്‍ എല്ലാവരും ഒന്നായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്നതായിരുന്നു ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ നടന്ന സംഭവം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് മന്ത്രി പറയുന്നത്. അതേസമയം തിങ്കളാഴ്ച ആറ്റിങ്ങലില്‍ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായെന്നും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്നും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

തന്റെ ഫെയ്‌സ് ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, എയര്‍പോര്‍ട്ടില്‍ വലിയ ജനാവലി തീര്‍ത്തവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടറും അറിയിച്ചിരുന്നു.

മന്ത്രി കടകംപള്ളിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്…

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്.

ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു.

കടകംപള്ളി സുരേന്ദ്രന്‍
സഹകരണം ടൂറിസം ദേവസ്വം മന്ത്രി

മലയാളത്തിലെ ഒരു ടി.വി. ഷോയിലെ മത്സരാർഥിയുടെ ഫാൻസ്‌ അസോസിയേഷൻ ഇന്ന് ആറ്റിങ്ങലില്‍ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണാനിടയായി. സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആൾക്കൂട്ടവും അനുവദിക്കാൻ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്‌‌. അതിന് മുതിരുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

മനുഷ്യർ ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മൾ ഒരോത്തരുടെയും ജാഗ്രത കുറവ്‌ കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത്‌ അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക്‌ തന്നെ ഉണ്ടാകണം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്‌.

കടകംപള്ളി സുരേന്ദ്രൻ
സഹകരണ ടൂറിസം ദേവസ്വം വകുപ്പ്‌ മന്ത്രി

Top