വിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വമ്പൻ ജയം; പരമ്പര സ്വന്തമാക്കി

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ (85), ഇഷാന്‍ കിഷന്‍ (77), ഹാര്‍ദിക് പാണ്ഡ്യ (70), സഞ്ജു സാംസണ്‍ (51) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 35.3 ഓവറില്‍ 151ന് എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും മുകേഷ് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഗില്‍ മത്സരത്തിലെ താരമായി. ഇഷാന്‍ കിഷനാണ് പ്ലയര്‍ ഓഫ് ദ സീരീസ്.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു വിന്‍ഡീസിന്. ആദ്യ ഓവറില്‍ തന്നെ ബ്രന്‍ഡന്‍ കിംഗ് (0) മടങ്ങി. അവിടെ തുടങ്ങിയ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിന് കരകയറാനായില്ല. ആദ്യ ഏഴ് പേരില്‍ അലിക്ക് അതാന്‍സെ (32) മാത്രമാണ് രണ്ടക്കം കണ്ടത്. കെയ്ല്‍ മെയേഴ്‌സ് (4), ഷായ് ഹോപ് (5), കീസി കാര്‍ട്ടി (6), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റൊമാരിയോ ഷെഫേര്‍ഡ് (8) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. യാന്നിക് കറിയ (19), അല്‍സാരി ജോസഫ് (26), ഗുഡകേഷ് മോട്ടീ (പുറത്താവാത 39) എന്നിവരുടെ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ വിന്‍ഡീസിന്റെ അവസ്ഥ ഇതിലും പരിതാപകരമായേനെ. ജെയ്ഡന്‍ സീല്‍സാണ് (1) പുറത്തായ മറ്റൊരു താരം. കുല്‍ദീപ് യാദവിന് രണ്ടും ജയ്‌ദേവ് ഉനദ്ഖടിന് ഒരു വിക്കറ്റുമുണ്ട്.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഗംഭീര തുടക്കമാണ് ഗില്‍ – കിഷന്‍ ഓപ്പണിംഗ് സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 143 റണ്‍സ് കൂട്ടിചേര്‍ത്തു. ഗില്‍ ശ്രദ്ധയോടെ കളിച്ചപ്പോള്‍ കിഷന്‍ കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടര്‍ന്നു. യാന്നിക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് സ്റ്റംപ് ചെയ്താണ് കിഷന്‍ മടങ്ങുന്നത്. 64 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും എട്ട് ഫോറും നേടി. മൂന്നാമനായി ക്രീസിലെത്തിയ റുതുരാജ് ഗെയ്കവാദിന് (8) അവസരം മുതലാക്കാനായില്ല. 14 പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. അല്‍സാരി ജോസഫിന്റെ പന്തില്‍ ബ്രന്‍ഡന്‍ കിംഗിന് ക്യാച്ച്.

തുടര്‍ന്ന് സഞ്ജു ക്രീസിലേക്ക്. രണ്ടാം ഏകദിനത്തിലെ നിരാശ സഞ്ജു തീര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ചാണ് സഞ്ജു കളിച്ചത്. നേരിട്ട ആദ്യ നാല് പന്തില്‍ 15 റണ്‍സ്. 41 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ത്താണ് സഞ്ജു മടങ്ങുന്നത്. ഷെഫേര്‍ഡിന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്മെയര്‍ക്ക് ക്യാച്ച്. നാല് സിക്സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ഗില്ലിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചതുമില്ല. 92 പന്തുകള്‍ നേരിട്ട താരത്തെ ഗുഡകേഷ് മോട്ടി പുറത്താക്കി. 11 ഫോറുകള്‍ ഗില്ലിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.

30 പന്തില്‍ 35 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ അവസാനമായി ഷെഫേര്‍ഡും പുറത്താക്കി. ഹാര്‍ദിക്, രവീന്ദ്ര ജഡേജയ്ക്കൊപ്പം (8) പുറത്താവാതെ നിന്നു. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്സ്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ രണ്ട് മാറ്റം വരുത്തി. അക്സര്‍ പട്ടേലിന് പകരം റുതുരാജ് ഗെയ്കവാദ് ടീമിലെത്തി. ഉമ്രാന്‍ മാലിക്കും പുറത്തായി. ജയദേവ് ഉനദ്ഖടായിരുന്നു പകരക്കാരന്‍. മാറ്റമൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങിയത്.

Top