തിരുച്ചിറപ്പള്ളിയില്‍ വീണ്ടും മുഖമൂടി ധാരികളുടെ കവര്‍ച്ച; ഇത്തവണ സഹകരണബാങ്കില്‍

ചെന്നൈ: തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും വന്‍ കവര്‍ച്ച. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കിലാണ് മുഖമൂടി ധാരികളായ സംഘം കവര്‍ച്ച നടത്തിയത്. ഒന്നരക്കോടി രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ലോക്കര്‍ തകര്‍ത്തായിരുന്നു കവര്‍ച്ച.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനും തിരുച്ചിറപ്പള്ളിയിലെ ഒരു ജ്വലറിയില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. തിരുച്ചിറപ്പള്ളിയിലെ ചത്രം ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയില്‍ നിന്ന് 50 കോടി രൂപയുടെ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. അതും മുഖമൂടിധാരികളായ സംഘമായിരുന്നു. ഈ സംഭവത്തില്‍ ആറ് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയിലായിരുന്നു. ഇവര്‍ കേരളത്തിലും കവര്‍ച്ച നടത്തിയിട്ടുള്ളവരാണെന്നും തമിഴ്‌നാട് പൊലീസ് പറഞ്ഞിരുന്നു.

ജ്വല്ലറി മോഷണത്തിന്റെ ആസൂത്രണം നെറ്റ്ഫ്‌ലിക്‌സ് സീരീസിനെ അധികരിച്ചാണ് നടന്നതെന്നും തുടര്‍ന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വന്‍ കൊള്ള പ്രതികള്‍ ആസൂത്രണം ചെയ്തത് നെറ്റ്ഫ്‌ലിക്‌സ് സീരീസായ മണിഹീസ്റ്റ് കണ്ടതിനുശേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അന്നത്തെ കവര്‍ച്ചയുടെ ഞെട്ടലില്‍ നിന്ന് തമിഴ്‌നാട് ഇനിയും മുക്തമായിട്ടില്ല. അതിനിടെയാണ് വീണ്ടും തിരുച്ചിറപ്പള്ളിയില്‍ കവര്‍ച്ച നടന്നിരിക്കുന്നത്.

Top