ഇതാണ് ഉചിതമായ സമയം; രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റും: മോദി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമായി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യ ഖനനത്തിനായുള്ള 41 കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സ്വകാര്യമേഖലയെ കൂട്ടുപിടിച്ച് വന്‍ സാമ്പത്തിക പരിഷ്‌കണ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് ഇന്ന് നടന്നത്.

ഇന്ത്യയെ ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തമാക്കാന്‍ ഉതകുന്നതാണ് ഈ നടപടിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ”ഇത് വാണിജ്യാവശ്യത്തിനുള്ള കല്‍ക്കരി ഖനനത്തിന്റെ തുടക്കം മാത്രമല്ല, വര്‍ഷങ്ങള്‍ കല്‍ക്കരി മേഖല അകപ്പെട്ട് കിടന്നിരുന്ന ലോക്ക്ഡൗണില്‍ നിന്നുള്ള മോചനം കൂടിയാണ്”, എന്ന് മോദി പറഞ്ഞു.

രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റും.’ചരിത്രം മാറ്റിയെഴുതി സ്വയം പര്യാപ്തരാകേണ്ട സമയമാണിത്. ഇറക്കുമതി കുറിച്ച് ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകും.രാജ്യം ഉടന്‍ കല്‍ക്കരി ഉത്പാദനത്തില്‍ മുന്നിലെത്തും. ഈ മേഖലയില്‍ ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ വാണിജ്യരംഗം സാധാരണനിലയിലേക്ക് തിരികെ വരികയാണ്. കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരികെ വരികയാണ്. പുതിയ തുടക്കത്തിന് ഇതിലും നല്ല സമയമില്ല. ദശാബ്ദങ്ങളോളം രാജ്യത്തെ കല്‍ക്കരി രംഗം നൂലാമാലകളിലായിരുന്നു. വിപണിയിലെ മത്സരത്തില്‍ കല്‍ക്കരി ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, സുതാര്യതയുമുണ്ടായിരുന്നില്ലെന്നും മോദി പറഞ്ഞു.

കല്‍ക്കരി ഖനന ലേലത്തിലൂടെ എല്ലാ എല്ലാമേഖലകളെയും സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി കല്‍ക്കരി ഖനന ലേലം ആരംഭിച്ചതോടെ വ്യവസായങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

Top