സഹകരണ ബാങ്കിലെ കവർച്ച: പിന്നിൽ വൻ റാക്കറ്റ്: അന്വേഷണ സംഘം

മലപ്പുറം : മലപ്പുറത്ത് മഞ്ചേരി അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം രൂപ തട്ടിയതിനു പിന്നിൽ വൻ റാക്കറ്റെന്ന് അന്വേഷണ സംഘം. നൈജീരിയൻ സംഘത്തിന് ഉത്തരേന്ത്യയിലുള്ള ഇടനിലക്കാരിൽ നിന്നും വലിയ സഹായം ലഭിച്ചു. മൊബൈൽ ബാങ്കിങിന് സാങ്കേതിക സഹായം ചെയ്യുന്ന സ്വകാര്യ കമ്പനി ജീവനക്കാരും അന്വേഷണ പരിധിയിൽ വരും.

മലപ്പുറം മഞ്ചേരി അർബൻ ബാങ്കിൽ നിന്നും ഹാക്ക് ചെയ്ത് തട്ടിയെടുത്ത പണം എത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 19 ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക്. അക്കൗണ്ടുകൾ മുഴുവൻ വ്യാജ പേരുകളിൽ. ഇടനിലക്കാർ ഈ പണം പിൻവലിച്ച് നൈജീരിയൻ സംഘത്തിന് കൈമാറുകയായിരുന്നു. ദില്ലിയിലെ എ ടി എമ്മിൽ വച്ച് പണം പിൻവലിക്കുന്ന ദൃശ്യങ്ങൾ കേരള പൊലീസിന് ലഭിച്ചു. തങ്ങൾ ചെറിയ കണ്ണി മാത്രമാണെന്നാണ് പിടിയിലായ നൈജീരിയൻ സ്വദേശികളുടെ മൊഴി.

അടുത്ത ദിവസം ഇവരെ കസ്റ്റഡിയിൽ വാങ്ങും. ദില്ലി മുംബൈ ബെംഗളൂരു എന്നിവിടങ്ങളിലെ ഇടനിലക്കാർക്ക് കമ്മീഷൻ നൽകിയതായി പിടിയിലായ രണ്ട് നൈജീരിയക്കാർ സമ്മതിച്ചിട്ടുണ്ട്. വലിയ റാക്കറ്റ് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ തട്ടിപ്പ് നടക്കാതിരിക്കാനുള്ള കരുതൽ നടപടികൾ ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.

Top