കേരളത്തിൽ വൻ നേട്ടം , ബംഗാളിൽ മുന്നേറും , തമിഴ്നാട് , ബീഹാർ, ത്രിപുര , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സി.പി.എം പ്രതീക്ഷ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഈ പട്ടിക പരിശോധിച്ചാല്‍ , ചുരുങ്ങിയത് 10 മണ്ഡലങ്ങളിലെങ്കിലും വിജയ സാധ്യത കാണാവുന്നതാണ്. കണ്ണൂര്‍ , വടകര , കോഴിക്കോട് , ആലത്തൂര്‍ , പാലക്കാട് , ചാലക്കുടി , ആറ്റിങ്ങല്‍ , ആലപ്പുഴ, പത്തനംതിട്ട , ഇടുക്കി മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ സി.പി.എം വിജയിക്കുകയാണെങ്കില്‍ , അത് പാര്‍ട്ടിയുടെ കരുത്ത് കൊണ്ട് മാത്രമായിരിക്കും.

രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ , പ്രത്യേകിച്ച് സി.പി.എം എന്ന പാര്‍ട്ടി ദേശീയ തലത്തില്‍ നിലനില്‍പ്പിനായി പൊരുതുന്ന ഒരു തിരഞ്ഞെടുപ്പാണിത്. ദേശീയ പാര്‍ട്ടി പദവി തന്നെ നഷ്ടപ്പെടുന്ന സാഹചര്യവും മുന്നിലുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ട് , പരമാവധി എം.പി മാരെ വിജയിപ്പിക്കേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ച് അനിവാര്യമാണ്. കേരളത്തില്‍ നിന്നും നല്ല പ്രാതിനിത്യമാണ് ഇത്തവണ സി.പി.എം പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ തമിഴ്‌നാട്ടില്‍ നിന്നും എം.പിമാര്‍ ഉറപ്പാണ്. പശ്ചിമ ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും ഇത്തവണ സി.പി.എം സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. സി.പി.എം കര്‍ഷക സംഘടനയുടെ ശക്തികേന്ദ്രമായ മഹാരാഷ്ട്രയില്‍ നിന്നും , മറ്റു പ്രതിപക്ഷ കക്ഷികള്‍ സഹായിച്ചാല്‍ സി.പി.എമ്മിന് ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിക്കും. ത്രിപുരയിലെ രണ്ട് സീറ്റുകളില്‍ ഒന്നും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്. ഈ പറഞ്ഞതില്‍ പകുതി കാര്യങ്ങള്‍ നടന്നാല്‍ പോലും , ദേശീയ പദവി സി.പി.എമ്മിന് നഷ്ടമാകുകയില്ല.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതും , ശബരിമല വിഷയവുമാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ , 20-ല്‍ 19 സീറ്റുകളും തൂത്തുവാരാന്‍ , യു.ഡി.എഫിനെ സഹായിച്ചിരുന്നത്. എന്നാല്‍ , രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് വിലയിരുത്തി , ഇത്തവണ എന്തായാലും കേരളം യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പോകുന്നില്ല. അതു പോലെ തന്നെ , ശബരിമല വിഷയവും , ഈ തിരഞ്ഞെടുപ്പില്‍ ഏശുകയില്ല.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടാന്‍ പോകുന്നത് , നരേന്ദ്ര മോദി സര്‍ക്കാറിനെ ചെറുക്കാനുള്ള ആര്‍ജ്ജവം ആര്‍ക്കാണെന്നതാണ്. കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ വരുമെന്ന് ഉറപ്പായതോടെ , ഇനി മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ നോക്കുക , അവര്‍ വസിക്കുന്ന കേരളത്തിന്റെ മണ്ണില്‍, സുരക്ഷിത കരങ്ങള്‍ ഏതാണെന്നതാണ്. അവിടെ തീര്‍ച്ചയായും മേല്‍ക്കോയ്മ ഇടതുപക്ഷത്തിനു തന്നെയാണ് ഉണ്ടാവുക. ഇടതിന് അനുകൂലമായ പ്രധാന രാഷ്ട്രീയ സാഹചര്യവും , അതു തന്നെയാണ്.

ഇടതുപക്ഷത്തിന് എതിരായ രാഷ്ട്രീയ സാഹചര്യം എന്നു പറയാവുന്നത് , ഭരണ വിരുദ്ധ വികാരമാണ്. ഭരണ വിരുദ്ധ വികാരത്തെ , മോദീ വിരുദ്ധ വികാരം കൊണ്ട് പ്രതിരോധിക്കാനാണ് ഇടതുപക്ഷം നിലവില്‍ ശ്രമിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ വലിയ പ്രതിസന്ധിയിലേക്കാണ് യു.ഡി.എഫ് പോകുക.

സി. പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതോടെ , കാസര്‍ഗോഡ്, പൊന്നാനി , മലപ്പുറം , കൊല്ലം , എറണാകുളം, ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകര്‍ വിജയ പ്രതീക്ഷ കാണുന്നത്. ഇടതു ഘടക കക്ഷികള്‍ മത്സരിക്കുന്ന തിരുവനന്തപുരം , വയനാട് , കോട്ടയം മണ്ഡലങ്ങളിലും, അവര്‍ യു.ഡി.എഫിനാണ് സാധ്യത കാണുന്നത്. അതേസമയം, തൃശൂരില്‍ ബി.ജെ.പിയ്ക്കും മാവേലിക്കരയില്‍ സി.പി.ഐയ്ക്കുമാണ് , വിജയം പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത് , വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകള്‍ പ്രകാരം , ഇടതുപക്ഷത്തിന് 11 ഉം യു.ഡി.എഫിന് എട്ടും , ബി.ജെ.പിയ്ക്ക് ഒരു സീറ്റുമാണ് ലഭിക്കുക.

ഇങ്ങനെ സംഭവിച്ചാലും ഇടതിനെ സംബന്ധിച്ച് വന്‍ വിജയമാണ് ഉണ്ടാകുക. സി.പി.എം ശക്തി കേന്ദ്രങ്ങളായ കാസര്‍ഗോഡും കൊല്ലവും പിടിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ , ഇടതിന് ലഭിക്കുന്ന സീറ്റുകളുടെ സാധ്യത പട്ടികയിലെ നമ്പര്‍ 13 ആയി ഉയരും. കോട്ടയം കൂടി ലഭിച്ചാല്‍ പിന്നെയും ഒരു നമ്പര്‍ കൂടി 14 ആയി മാറും. സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് , സമസ്തയുടെ വോട്ടുകള്‍ ഇടത്തോട്ട് ഒഴുകിയാല്‍ ,പൊന്നാനിയില്‍ പോലും , ഇടതുപക്ഷത്തിന് വലിയ സാധ്യതയാണ് ഉള്ളത്.2019-ല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ഇടതുപക്ഷത്തെ സംബന്ധിച്ച് , 15 സീറ്റെന്നത് , ആത്മ വിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുന്ന കണക്കുകള്‍ തന്നെയാണ്.

കണ്ണൂരിലും വടകരയിലും മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികളെ തന്നെയാണ് സി.പി.എം ഇത്തവണ നിര്‍ത്തിയിരിക്കുന്നത്. കണ്ണൂരില്‍ എം.വി ജയരാജനും , വടകരയില്‍ കെ കെ ശൈലജ ടീച്ചര്‍ക്കും വിജയ സാധ്യത ഏറെയാണ്. ജയരാജനെ സി.പി.എം പ്രഖ്യാപിച്ചതോടെ, മത്സര രംഗത്ത് നിന്നും പിന്‍മാറുമെന്ന് പറഞ്ഞ കെ. സുധാകരനും നിലപാട് തിരുത്തിയിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. വടകരയില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന കെ മുരളീധരനും , ഇനി മാറി നില്‍ക്കാന്‍ കഴിയുകയില്ല. കെ.കെ ശൈലജയെ പോലുള്ള ഒരു ജനകീയ നേതാവിനെ നേരിടാന്‍ , മുരളിയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇനി കോണ്‍ഗ്രസ്സിനു മുന്നിലും ഉണ്ടാകില്ല.

കോഴിക്കോട് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായ എളമരം കരീമിനും നല്ല മത്സരം കാഴ്ചയ്ക്കാനുള്ള ശേഷിയുണ്ട്. തുടര്‍ച്ചയായി കോഴിക്കോട് വിജയിച്ചു വരുന്ന സിറ്റിംഗ് എം.പി എം. കെ രാഘവന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവുകയില്ലന്നതും ഉറപ്പാണ്.ലീഗിനെയും യു.ഡി.എഫിനെയും പാഠം പഠിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും, സമസ്തയിലെ ലീഗ് വിരുദ്ധര്‍ പാഴാക്കുകയില്ല. ഇതിന്റെ ഏറ്റവും വലിയ റിസള്‍ട്ട് ലഭിക്കാന്‍ പോകുന്നതാകട്ടെ, കാസര്‍ഗോഡ് , കണ്ണൂര്‍ , വടകര , കോഴിക്കോട് മണ്ഡലങ്ങളില്‍ ആയിരിക്കും. പൊന്നാനിയിലും സമസ്ത ഇഫക്ടിലാണ് സി.പി.എം പ്രതീക്ഷ.

സി.പി.എം മത്സരിക്കുന്ന പാലക്കാട് , ആലത്തൂര്‍ മണ്ഡലങ്ങളില്‍, മികച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് നിലവില്‍ രംഗത്തുള്ളത്. പാലക്കാട് എം.പിയായ ശ്രീകണ്ഠന് തീര്‍ച്ചയായും വലിയ ഭീഷണിയാണ് സി.പി.എം പിബി അംഗമായ വിജയരാഘവന്റെ സ്ഥാനാര്‍ത്ഥിത്വം. അതു പോലെ തന്നെ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ തന്നെ സി.പി.എം ജയിച്ചതായി വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് ആലത്തൂര്‍. അത്ഭുതം സംഭവിച്ചില്ലങ്കില്‍, മന്ത്രി കെ രാധാകൃഷ്ണന് ഈ മണ്ഡലത്തില്‍ വിജയം ഉറപ്പാണ്. സി. പി. എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ കോട്ടയായ ആലത്തൂരില്‍, സകലരെയും ഞെട്ടിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയിരുന്നത്. ഈ മണ്ഡലം പിടിച്ചെടുക്കുന്നതിനു വേണ്ടി മാത്രമാണ് , ഒരു മന്ത്രിയെ തന്നെ സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്.

ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായ മുന്‍ മന്ത്രി സി രവീന്ദ്രനാഥും മികച്ച പ്രതിച്ഛായ ഉള്ള നേതാവാണ്.അതു കൊണ്ടു തന്നെ , സിറ്റിംഗ് എം.പിയായ ബെന്നി ബെഹനാനും ഭീഷണി വലുതാണ്.പത്തനംതിട്ടയില്‍ തോമസ് ഐസകിനെയും ആലപ്പുഴയില്‍ എഎം ആരിഫിനെയും നിര്‍ത്തിയ സി.പി.എം , യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 20-ല്‍ 19 സീറ്റും നഷ്ടമായപ്പോഴും , ഇടതുപക്ഷം വിജയിച്ച മണ്ഡലമാണ് ആലപ്പുഴ. അവിടെ വീണ്ടും ആരിഫ് മത്സരിക്കുമ്പോള്‍ , എതിരാളികളുടെ ആത്മവിശ്വാസമാണ് നഷ്ടമാകുക. പത്തനംതിട്ട സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയ്ക്ക് എതിരായ ജനവികാരം വോട്ടായി മാറിയാല്‍ , തോമസ് ഐസക്കിന് , യു.ഡി.എഫിന്റെ ഈ കുത്തക സീറ്റില്‍ അട്ടിമറി വിജയവും സാധ്യമാകും.

ഇടുക്കി എം.പിയായ ഡീന്‍ കുര്യാക്കോസിനെ നേരിടാന്‍ സി.പി.എം നിയോഗിച്ചിരിക്കുന്നത് ജോയ്‌സ് ജോര്‍ജിനെയാണ്. പഴയ മുഖമാണെങ്കിലും ,മുന്‍പ് വിജയിച്ച ചരിത്രവും , ക്രൈസ്തവ സഭകളുമായുള്ള അടുപ്പവും ജോയ്‌സ് ജോര്‍ജിനും പ്രതീക്ഷയ്ക്കു വക നല്‍കുന്നതാണ്. എന്‍.കെ പ്രേമചന്ദ്രന്‍ മത്സരിക്കുന്ന കൊല്ലത്ത് നടന്‍ മുകേഷാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ഇവിടെ സ്ഥാനാര്‍ത്ഥിയേക്കാള്‍ , സി.പി.എമ്മിന്റെ സംഘടനാ കരുത്തും പ്രേമചന്ദ്രന് എതിരായ സമീപകാല വിവാദങ്ങളുമാണ് മാറ്റുരയ്ക്കപ്പെടുക.

ഇതുവരെ , തോല്‍വി എന്തെന്നറിയാത്ത ജനപ്രതിനിധിയായ അടൂര്‍ പ്രകാശിന് , ഇത്തവണ ഭീഷണി വലുതാണ്. ആറ്റിങ്ങലില്‍ സി. പി.എം നിയോഗിച്ചിരിക്കുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ വി ജോയിയെ ആണ്. തീര്‍ച്ചയായും മണ്ഡലത്തിനു യോജിച്ച സ്ഥാനാര്‍ത്ഥിയാണ് ജോയി. സിറ്റിംഗ് എം.പിയായ അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശക്തമായ മത്സരത്തിനാണ് ഇതോടെ ആറ്റിങ്ങലില്‍ തിരിതെളിഞ്ഞിരിക്കുന്നത്. ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കാണുന്ന ആറ്റിങ്ങലില്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടി മത്സര രംഗത്തിറങ്ങുന്നതോടെ , ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുക. ഇവിടെയും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ , സി.പി.എം സ്ഥാനാര്‍ത്ഥിക്കാണ് അത് ഗുണം ചെയ്യുക.

Top