ഒമൈക്രോണില്‍ പരിഭ്രാന്തി വേണ്ട; ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും ബൈഡന്‍

ന്യൂയോര്‍ക്ക്: ഒമൈക്രോണ്‍ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ആളുകള്‍ വാക്സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമൈക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്സിന്‍ നിര്‍മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരുന്നുണ്ടെന്നും ബൈഡന്‍ അറിയിച്ചു.

ഇതിനിടെ യുഎസിന്റെ അയല്‍രാജ്യമായ കാനഡയില്‍ രണ്ടു പേരില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ നൈജീരിയയില്‍ നിന്നെത്തിയവരാണ് ഇവര്‍. ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകള്‍ക്ക് വാക്സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡന്‍ പറഞ്ഞു.

നിലവില്‍ ഒമൈക്രോണ്‍ വകഭേദം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ഇതിനോടകം തന്നെ വൈറസ് ഉണ്ടാകാമെന്ന് യുഎസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി. ഒമൈക്രോണ്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ യുഎസിലും യുകെയിലും 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

Top