ന്യൂയോര്‍ക്ക്: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് ചൈനീസ് ആപ്പുകളായ വീചാറ്റിനും ടിക്ടോക്കിനുമെതിരെ അമേരിക്കയിൽ ആരംഭിച്ച നിയമ നടപടി നിര്‍ത്തിവയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം. ഇരു ആപ്പുകളും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്നതില്‍ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് കാണിച്ചാണ് ബൈഡന്‍ ഭരണകൂടം നിരോധന നടപടികള്‍ നിർത്തിവെച്ചത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ട് ആപ്പുകള്‍ക്കുമെതിരെ നിരോധന നടപടികള്‍ ആരംഭിച്ചത്.
അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ടിക്ടോക് അവസാനിപ്പിക്കുക അല്ലെങ്കിൽ ഏതെങ്കിലും അമേരിക്കന്‍ കമ്പനിയ്ക്ക് ടിക്ടോക്ക് കൈമാറുക എന്ന മുന്നറിയിപ്പാണ് ട്രംപ് ടിക്ടോക്ക് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിന് നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായി ഒറാക്കിള്‍, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളുമായി ബൈറ്റ്ഡാന്‍സ് ചര്‍ച്ച നടത്തിയിരുന്നു.
ഇതിൽ ഒറാക്കിളുമായി ബൈറ്റ്ഡാന്‍സ് ഏതാണ്ട് ധാരണയില്‍ എത്തി. എന്നാല്‍ നിയമ നടപടി നിര്‍ത്തിവെച്ചത്തോടെ ബൈറ്റ്ഡാന്‍സ് വില്‍പ്പന കാര്യത്തില്‍ നിന്നും പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ഇരു കമ്പനികളും നിരോധന നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു.