Bhopal Man She Met Online Allegedly Confesses To Burying Her In Concrete

ഭോപ്പാല്‍: കാണാതായ 27കാരിയുടെ മൃതദേഹം കാമുകന്റെ വീടിനകത്ത് സിമന്റൊഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കാണാതായ മകളെ കുറിച്ച് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് കൊലപാതകവാര്‍ത്തയുടെ ചുരുളഴിയുന്നത്. മധ്യപ്രദേശിലെ ഭോപ്പാല്‍ സാകേത് നഗറിലാണ് സംഭവം.

പശ്ചിമ ബംഗാളുകാരിയായ ആകാംഷ ശര്‍മ്മയെ 32കാരനായ ഉദ്യാന്‍ ദാസ് ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്. യു എസ്സില്‍ ജോലി ലഭിച്ചെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവതി ഉദ്യാന്‍ദാസിന്റെ സാകേത് നഗറിലുള്ള വീട്ടിലേക്കെത്തിയത്. ഭോപ്പാലില്‍ നിന്ന് വീഡിയോ കോള്‍ വഴി വീട്ടുകാരെ ബന്ധപ്പെടുമ്പോഴെല്ലാം താന്‍ അമേരിക്കയലാണെന്നാണ് ആകാംക്ഷ വീട്ടുകാരോട് പറഞ്ഞിരുന്നത്. വീട്ടുകാരമായി നിരന്തരം ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരുന്ന ആകാംഷ കുറച്ചു നാളുകളായി ബന്ധപ്പെടാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആകാംഷ ഇത്രയും നാള്‍ ചാറ്റ് ചെയ്തിരുന്നത് അമേരിക്കയില്‍ നിന്നല്ല പകരം ഭോപ്പാലില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. രണ്ടുമാസമായി ആകാംഷ വീഡിയോ കാള്‍ ചെയ്യാതെ ചാറ്റ് വഴി മാത്രം ബന്ധപ്പെട്ടിരുന്നതും വീട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു. ആകാംഷയല്ല പകരം മറ്റാരോ ആണ് തങ്ങളോട് സംസാരിച്ചിരുന്നതെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു.

പൊലീസ് അന്വേഷണത്തിലാണ് യുവതി അമേരിക്കയില്‍ പോയിട്ടില്ലെന്നും പകരം ഭോപ്പാലിലെ സാകേത് നഗറില്‍ കാമുകനായ ഉദ്യാന്‍ദാസിനോടൊപ്പമായിരുന്നുവെന്നും മനസ്സിലാക്കുന്നത്. ഉദ്യാന്‍ദാസിന്റെ വീട് പരിശോധിച്ചപ്പോള്‍ ശവകുടീരത്തിന്റെ മാതൃകയിലുള്ള നിര്‍മ്മിതി വീടിനകത്തുള്ളത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആകാംഷയെ വാക്കുതര്‍ക്കത്തിനൊടുവില്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് തുറന്നു പറയുകയായിരുന്നു.

മൃതദേഹം കരിങ്കല്‍ പെട്ടിയിലാക്കിയശേഷം പ്രതി സിമന്റ് കലക്കി മൃതദേഹത്തിലൊഴിച്ച് അതിനു മുകളില്‍ സിമന്റ് ഇട്ടു മിനുക്കി ശവകുടീരം പോലെ ഒരു നിര്‍മ്മിതിയൂണ്ടാക്കുകയായിരുന്നു.

bhopal

ഈ നിര്‍മ്മിതി ഡ്രില്ലിങ് മെഷീനും ഇലക്രോണിക് കട്ടറും ഉപയോഗിച്ച് കുത്തിപ്പൊളിക്കാന്‍ പൊലീസിന് മണിക്കൂറുകളുടെ അധ്വാനം വേണ്ടിവന്നു. പെട്ടിക്കുള്ളില്‍ സൂക്ഷിച്ച മൃതദേഹം സിമന്റിട്ടതിനാല്‍ കല്ല് പോലെ ഉറച്ചിരുന്നെന്നും പൊലീസ് പറയുന്നു. മൃതദേഹം ആകാംക്ഷയുടേതാണെന്ന് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടി. അതിനാല്‍ മൃതദേഹം ഡി എന്‍ എ പരിശോധനക്കയക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വളരെ ആര്‍ഭാട ജീവിതം നയിക്കുന്ന ഉദ്യാന്‍ദാസിന് സ്വന്തമായി ഔഡി, മെര്‍സിഡസ് തുടങ്ങിയ കാറുകളുണ്ട്. അമ്മ റിട്ട ഡി എസ് പിയാണ്.

Top