അയോധ്യയില്‍ ഭൂമി പൂജയ്ക്ക് 50 വിഐപികള്‍ ഉള്‍പ്പെടെ 200 പേര്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ലിടലിന് വന്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 50 വിഐപികള്‍ ഉള്‍പ്പെടെ 200 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിക്കും. തറക്കല്ലിടല്‍ ചടങ്ങിന് 10 ദിവസം മുന്നേ അവിടുത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് യോഗിയുടെ സന്ദര്‍ശനം.

ആഗസ്റ്റ് അഞ്ചിനാണ് തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗി ആദിത്യനാഥ് ഇന്ന് പുരോഹിതന്മാരുമായും ചര്‍ച്ച നടത്തും.

അതേസമയം, രമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫിസ് സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും.

അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി, രാം ലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. പള്ളിക്കായി സ്ഥലം അനുവദിച്ച ഇടവും മോദി സന്ദര്‍ശിക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി ക്ഷണിച്ച കാര്യം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് അറിയിച്ചത്. ഉച്ചയോടെയാണ് ഭൂമി പൂജ നടക്കുന്നത്. അതിന് മുമ്പ് പ്രധാനമന്ത്രി ഹനുമാന്‍ ഗാര്‍ഹി സന്ദര്‍ശിക്കും. 12.15നാണ് ഭൂമി പൂജ നടക്കുക.

40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തടകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് മൂന്ന് ദിവസം മുമ്പ് തന്നെ പൂജകള്‍ ആരംഭിക്കും.

നരേന്ദ്രമോദിക്ക് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍, എല്‍കെ അധ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്വാര്‍, യോഗി ആദിത്യനാഥ്, മോഹന്‍ ഭാഗവത് അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Top