ഭീമ കൊറെഗാവ് കേസ്; മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി

പൂനെ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോന്‍ ഗോണ്‍സാല്‍വ്‌സ്‌, അരുണ്‍ ഫെറേറ, സുധാ ഭരദ്വാജ് എന്നിവരുടെ ജാമ്യാപേക്ഷ പൂനെ സെഷന്‍സ് കോടതി തള്ളി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇവരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും നിലവില്‍ വീട്ടു തടങ്കലിലാണ്.

പി വരവര റാവു, ഗൗതം നവ്‌ലഖ എന്നിവരോടൊപ്പം ആഗസ്റ്റ് 28നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍, സെപ്തംബര്‍ 28ന് ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഇവരുടെ വീട്ടു തടങ്കല്‍ നീട്ടിക്കൊണ്ട് ഉത്തരവിട്ടു.

ദീപക് മിശ്ര, ഖാന്‍വില്‍കര്‍ എന്നിവര്‍ വീട്ടുതടങ്കല്‍ തുടരാന്‍ വിധിച്ചപ്പോള്‍ ചന്ദ്രചൂഡ് ഇതിനോടു വിയോജിച്ചിരുന്നു.

2017ല്‍ ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച അറസ്റ്റിലായവരുടെ നേതൃത്വത്തിലുള്ള എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൂനെ പൊലീസിന്റെ അറസ്റ്റ്. പരിപാടി നടക്കുന്നതിന്റെ തലേദിവസം നടന്ന പ്രസംഗങ്ങളാണ് പിറ്റേദിവസത്തെ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമെന്നും പൊലീസ് പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ ആക്ടിവിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.

ജൂണ്‍ ആറിന് പൂനെ പൊലീസ് ആക്ടവിസ്റ്റുകളായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍ അഭിഭാഷകരായ സുരേന്ദ്ര ഗാഡ്‌ലിങ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഷോമ സെന്‍, പ്രധാനമന്ത്രിയുടെ ഗ്രാമ വികസന ഫെലോയായിരുന്ന മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.

Top