കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് മുന്‍ പ്രസിഡന്റും മുന്‍ സിപിഐ നേതാവുമായ ഭാസുരാംഗന്‍ സുപ്രീം കോടതിയെ സമീപിച്ചു. തട്ടിപ്പില്‍ കേരള പൊലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയില്‍ ഭാസുരാംഗന്‍ ഹര്‍ജി നല്‍കി.നിലവില്‍ ഇഡി കസ്റ്റഡിയിലാണ് ഭാസുരാംഗന്‍.അഭിഭാഷകന്‍ റോയി എബ്രാഹമാണ് ഭാസുരാംഗന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ മാസം എറണാകുളം പിഎംഎല്‍എ കോടതി തള്ളിയിരുന്നു.പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് ഇഡി വാദം.

കണ്ടല ബാങ്കില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നും പ്രതികള്‍ വാദിച്ചിരുന്നു. തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കള്ളപ്പണ കേസില്‍ ഒരു കണ്ടെത്തലും ഇഡി തനിക്കെതിരെ നടത്തിയിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കേസിലെ ഒന്നാം പ്രതി ഭാസുരാംഗന്‍ കോടതിയില്‍ ആവശ്യപെട്ടത്. എന്നാല്‍ പ്രതികളുടെ വാദങ്ങള്‍ കോടതി മുഖവിലക്ക് എടുത്തില്ല.കഴിഞ്ഞ നവംബര്‍ 21 നാണ് അഖില്‍ ജിത്തിനെയും ഭാസുരാംഗനെയും ഇഡി അറസ്റ്റ് ചെയ്തതത്.സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികള്‍. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളില്‍ നിന്നും മുഴുവന്‍ രേഖകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

Top