ആളുമാറി അറസ്റ്റ്; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി ഭാരതിയമ്മ

പാലക്കാട്: ആളുമാറി വൃദ്ധയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി ഭാരതിയമ്മ. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നാണ് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. 1998 ല്‍ പുതുശ്ശേരി സ്വദേശിയായ വീട്ടുജോലിക്കാരി ഭാരതിക്കെതിരായ കേസില്‍ 2019 ലാണ് കുനിശ്ശേരി സ്വദേശി 84 കാരിയായ ഭാരതിയമ്മയെ ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ നീണ്ട നാലു വര്‍ഷത്തെ നിയമ പോരാട്ടമാണ് താനല്ല കുറ്റക്കാരിയല്ലെന്ന് തെളിയിക്കാന്‍ ഭാരതിയമ്മ നടത്തിയത്.

ഒടുവില്‍ സാക്ഷി വിസ്താരത്തിനിടെ ഭാരതിയമ്മ അല്ല യഥാര്‍ത്ഥ പ്രതിയെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചതോടെയാണ് കുറ്റവിമുക്തയായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ച് ഏകയായി കഴിയുന്ന ഭാരതിയമ്മയ്ക്ക് കഴിഞ്ഞതൊക്കെ ഒരു പേടി സ്വപ്നമാണ്. താനല്ല പ്രതിയെന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസ് മുഖവിലക്കെടുക്കാത്തതിലുള്ള അപമാനഭാരം ആവോളം ഉണ്ടെന്ന് അവര്‍ പറയുന്നു. അതു കൊണ്ട് തന്നെയാണ് വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തില്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്നും ഭാരതിയമ്മ വ്യക്തമാക്കി.

Top