bharath matha ki jay slogan

ഹൈദരാബാദ്: ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിക്കുന്നതിനെതിരെ മുസ്‌ലിം മതപഠന കേന്ദ്രത്തിന്റെ ഫത്‌വ. ഹൈദാരാബാദിലെ ഇസ്‌ലാമിക് ജാമിയ നിസാമിയ മതപഠന കേന്ദ്രമാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇസ്‌ലാം വിശ്വാസ പ്രമാണങ്ങളും നിയമങ്ങളും ഇസ്‌ലാം മതവിശ്വാസികള്‍ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇസ്‌ലാം മതപണ്ഡിതനായ സെയ്യിദ് ഗുലാം സമദാനി അലി ഖുറാദിയാണ് ‘ഭാരത് മാതാ കീ ജയ്’ മുഴക്കുന്നതിനെ മതവിശ്വാസം പിന്തുണയ്ക്കുന്നുവോ എന്ന സംശയമുന്നയിച്ച് കേന്ദ്രത്തെ സമീപിച്ചത്. ഇതിന്റെ മറുപടിയായാണ് ഇതിനെ മതം പിന്തുണയ്ക്കുന്നില്ലെന്നു ഫത്‌വ പുറപ്പെടുവിപ്പിച്ചത്. മനുഷ്യനു മാത്രമേ മറ്റൊരു മനുഷ്യന് ജന്മം നല്‍കാന്‍ കഴിയൂ. അത്തരത്തില്‍ നോക്കുമ്പോള്‍ ഭാരതത്തെ എങ്ങനെ മാതാവായി കണക്കാക്കാനാകുമെന്ന് ഫത്‌വയില്‍ സംശയമുന്നയിക്കുന്നു. മനുഷ്യന്റെ അമ്മയും മനുഷ്യയാണ്. മറ്റൊന്നിനും മനുഷ്യനു ജന്മം നല്‍കാനാകില്ല. എങ്കിലും ഭാരതത്തെ മാതാവായി കണക്കാക്കുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് അധിഷ്ഠിതാണെന്നും ഫത്‌വ പറയുന്നു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി നടത്തിയ പ്രസ്താവനയാണ് ഈ വിഷയം ദേശീയ ശ്രദ്ധ നേടുന്നതിന് കാരണമായത്. ഒരിക്കലും ‘ഭാരത് മാത് കീ ജയ്’ എന്ന് വിളിക്കില്ല. തന്റെ കഴുത്തില്‍ കത്തിവച്ചാലും ഒരിക്കലും ‘ഭാരത് മാത് കീ ജയ്’ എന്നു മുദ്രാവാക്യം വിളിക്കില്ലെന്നും ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്നു പറഞ്ഞിട്ടില്ലെന്നും ഒവൈസി പറഞ്ഞിരുന്നു.

Top