ഭാരത് ജോഡോ യാത്ര; മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ജലവാർ : കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ മാധ്യമങ്ങള്‍ ബഹിഷ്കരിക്കുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മാധ്യമങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്നും അതിന് ചരിത്രം മാപ്പുനൽകില്ലെന്നും ഗെലോട്ട് പറഞ്ഞു.

“ശ്രദ്ധയോടെ കേൾക്കൂ, ദേശീയ-സംസ്ഥാന മാധ്യമങ്ങളേ, ചരിത്രം നിങ്ങൾക്ക് പൊറുക്കില്ല” രാജസ്ഥാൻ മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചപ്പോള്‍ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജയറാം രമേശ് ഇടപെട്ടു. ഈ വാര്‍ത്ത സമ്മേളനത്തിന് എത്തിയ മാധ്യമപ്രവർത്തകരെ ന്യായീകരിച്ച് അദ്ദേഹം രംഗത്ത് വന്നു. അവർ തങ്ങളുടെ ജോലി ശരിയായി ചെയ്യുന്നതിനാൽ അവരെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ജയറാം രമേശ് പറഞ്ഞു.

മുഖ്യധാര മാധ്യമങ്ങളില്‍ ഭാരത് ജോഡോ യാത്ര സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയ്‌ക്കനുസരിച്ചല്ലെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്ര “ലോകത്തിന്റെ മുഴുവൻ” ശ്രദ്ധയാകർഷിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട യുവാക്കൾ രാഹുൽ ഗാന്ധിയുടെ സമ്പത്താണെന്ന് തെളിയിക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.

സെപ്തംബർ ഏഴിന് യാത്രയുടെ തുടക്കം മുതൽ അനുഗമിച്ച 10 യാത്രികരെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഈ യാത്ര രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്നു. ജനാധിപത്യമുള്ള രാജ്യങ്ങൾക്ക് ഇത് വലിയ സന്ദേശമാണ് ഇതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ട് പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാനിലെ പര്യടനം തിങ്കളാഴ്ച ജലവാർ ജില്ലയിൽ നിന്ന് ആരംഭിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും യാത്രയുടെ ഭാഗമായി.

രാജസ്ഥാൻ-മധ്യപ്രദേശ് അതിർത്തിയിലെ ഗ്രാമപ്രദേശമായ ഝൽരാപട്ടനിലെ കാളി തലായിയിൽ നിന്നാണ് 89-ാം ദിവസത്തെ യാത്ര ആരംഭിച്ചത്. രാവിലെ 6.10 ന് താപനില 13 ഡിഗ്രി സെൽഷ്യസിലാണ് രാഹുല്‍ ഗാന്ധി യാത്ര തുടങ്ങിയത്. ഹാഫ് സ്ലീവ് ടീ ഷർട്ടും ട്രൗസറും സ്‌പോർട്‌സ് ഷൂകളും ധരിച്ചാണ് തണുപ്പില്‍ രാഹുല്‍ നടന്നത്. മറ്റ് നേതാക്കള്‍ പലരും ജാക്കറ്റുകള്‍ ധരിച്ചിരുന്നു.

Top