രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും ബിഹാറില്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. അരാരിയില്‍ നിന്ന് പര്യടനം ആരംഭിക്കും. ആര്‍ജെഡി നേതാവ് തേജ്വസി യാദവ് അടക്കം യാത്രയുടെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്ര നാളെ വീണ്ടും പശ്ചിമ ബംഗാളില്‍ പ്രവേശിക്കും. ബംഗാളില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ ന്യായ് യാത്രയില്‍ പങ്കെടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിച്ചിരുന്നില്ല. ന്യായ് യാത്ര കടന്നുപോയ വടക്കന്‍ ബംഗാളില്‍ മമത സന്ദര്‍ശനത്തിന് എത്തിയിട്ടും യാത്രയുടെ ഭാഗമാവാത്തത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്.

പൂര്‍ണിയയില്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള റാലി കൂടിയാണ് പൂര്‍ണിയയില്‍ നടക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കാതെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രസംഗം. ഇന്ത്യ സഖ്യം വിട്ട് എന്‍ഡിഎയ്ക്ക് ഒപ്പം പോയ നിതീഷിനെതിരെ രാഹുല്‍ ഇന്ന് വിമര്‍ശനം ഉയര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Top