ഭാരത് ജോഡോ ന്യായ് യാത്ര; തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതില്‍ കടുത്ത അതൃപ്തിയുമായി മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രവേശിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതില്‍ അതൃപ്തി അറിയിച്ച് മമത ബാനര്‍ജി. അനുനയ ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ മമതയുമായി സംസാരിച്ച വേളയിലാണ് അതൃപ്തി അറിയിച്ചത്. ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ തുടര്‍ച്ചയായി ഉള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്കകത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് മമത പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ യാത്രയെ പരിഹസിച്ചു കൊണ്ടുള്ള ആംആദ്മിയുടെ പ്രതികരണത്തില്‍ കോണ്‍ഗ്രസിലും അതൃപ്തിയുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് എടുത്ത സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും നേതാക്കള്‍ പറയുന്നു. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ഭാരത് ജോഡോ ന്യായ യാത്ര നാളെ പുനരാരംഭിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും മമത ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഖാര്‍ഗെ അനുരഞ്ജന സംഭാഷണങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്രയെ കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചില്ലെന്ന് മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. ന്യായി യാത്രയുമായി സഹകരിച്ചാല്‍ സിപിഎമ്മും വിട്ടുനില്‍ക്കും.

Top