ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ തുടക്കം; ഖാർഗെ രാഹുല്ഗാന്ധിക്ക് പതാക കൈമാറി

ഇംഫാല്‍ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരിൽ നിന്ന് തുടക്കമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ രാഹുല്ഗാന്ധിക്ക് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. മണിപ്പൂർ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം നടന്ന മണ്ണാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ആയിരങ്ങളെ കണ്ടു. ഇത്രയും വലിയ യാത്ര ഇതിന് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല. സമൂഹത്തിന്റെ നാനാ തുറയിൽപ്പെട്ടവരുമായി അദ്ദേഹം സംവദിച്ചു. രാഹുൽ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നത്. പോരാട്ടം നീണ്ടതാണ്. നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നത്. മോദിയുടെത് ഏകാധിപത്യ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ, സിപിഎം, ജെഡി(യു), എഎപി, തൃണമൂൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്, ശിവസേന (ഉദ്ധവ് വിഭാഗം), എൻസിപി തുടങ്ങിയ ‘ഇന്ത്യ’ മുന്നണിയിലെ പാർട്ടികളുടെ നേതാക്കളും ഫ്ലാഗ് ഓഫ് ചടങ്ങിനെത്തി. ഇന്നുച്ചയ്ക്ക് 12നായിരുന്നു യാത്ര ഫ്ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്നത്. മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകിയതിനാൽ ഫ്ലാഗ് ഓഫും വൈകുകയായിരുന്നു.

66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുക. കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാണ് രാഹുല്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. എഐസിസി അംഗങ്ങൾ, എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.

യാത്ര നാളെ നാഗാലാൻഡിൽ പ്രവേശിക്കും. 6713 കിലോമീറ്റർ നീളുന്ന യാത്ര മുംബൈയിൽ സമാപിക്കും. 2022 – 23 ൽ കന്യാകുമാരിയിൽനിന്നു കശ്മീരിലേക്കു നടത്തിയ പദയാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്ക് രാഹുൽ സഞ്ചരിക്കുന്നത്. ദിവസവും ഏതാനും കിലോമീറ്റർ പദയാത്രയുമുണ്ട്.

മണിപ്പൂർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, മേഘാലയ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. ഏറ്റവുമധികം ദിവസം ചെലവിടുന്നത് യുപിയിൽ – 11 ദിവസം (1074 കിലോമീറ്റർ).

Top