തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താന്‍ ജേഴ്‌സികള്‍ ലേലം ചെയ്ത് ബൈചൂങ്

സിക്കിം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനായി ജെഴ്സികള്‍ ലേലത്തിന് വെച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയ. തന്റെ പാര്‍ട്ടിയായ ഹംരോ സിക്കിംമിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം കണ്ടെത്താനാണ് ബൂട്ടിയ രണ്ട് ജെഴ്സികള്‍ ലേലം ചെയ്യുന്നത്.

ഐക്യരാഷ്ട്ര സഭ ‘പട്ടിണിക്കെതിരായ മത്സരം’ എന്ന പേരില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ അണിഞ്ഞ ജെഴ്സിയാണ് ലേലത്തില്‍ വെച്ചതില്‍ ഒന്ന്. 2012ല്‍ ബയേണ്‍ മ്യൂണിക്കിനെതിരായി തന്റെ വിടവാങ്ങല്‍ മത്സരം കളിച്ചപ്പോള്‍ അണിഞ്ഞ ജെഴ്സിയാണ് രണ്ടാമത്തെ ജേഴ്‌സി. ലേലത്തില്‍ വെച്ചിരിക്കുന്ന ഇരു ജേഴ്‌സികളിലും ലോകോത്തര ഫുട്ബോള്‍ താരങ്ങളായ സിനദിന്‍ സിദാന്‍, ഫിഗോ തുടങ്ങിയവരുടെ ഒപ്പുകളും ഉണ്ട്.

‘പ്രിയപ്പെട്ട ഫുട്ബോള്‍ ആരാധകരെ, സുഹൃത്തുക്കളെ, ഞങ്ങള്‍ സിക്കിമില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തന്നെ അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകര്‍ നേരിടുന്ന ദുരിതം പോലുള്ള പ്രശ്നങ്ങള്‍ സിക്കിമിലുമുണ്ട്. ഇതിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്’ എന്നാണ് ബൂട്ടിയ ട്വീറ്റ് ചെയ്തത്‌.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് ബൂട്ടിയ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഹംരോ സിക്കിം പാര്‍ട്ടി രൂപീകരിക്കുന്നത്. ആദ്യമായാണ് ഹംരോ സിക്കിം ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സന്തോഷം നിറഞ്ഞ സിക്കിമിനായുള്ള നയങ്ങള്‍ നടപ്പിലാക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രകടന പത്രിക പറയുന്നത്.സിക്കിമിലെ സന്തുഷ്ടരായ യുവത്വമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിന് അവരെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും ബൂട്ടിയ പറഞ്ഞു.

Top