വിവാദ യൂട്യൂബറെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിയെ കൂടാതെ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയാ സന എന്നിവരാണ് കേസിലെ പ്രതികള്‍. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

വിജയ് പി. നായരുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ചിട്ടില്ലെന്നും അത് പോലീസിന് കൈമാറിയെന്നും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് സമൂഹത്തില്‍ തങ്ങള്‍ക്കുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്ന് കരുതുന്നുവെന്നും അതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ വാദിക്കുന്നത്. അറസ്റ്റ് തടയണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. യൂട്യൂബറെ മുറിയില്‍ കയറി കൈയേറ്റം ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്. കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്.

Top