സൈബര്‍ ലോകത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍

 

ണ്‍ലൈന്‍ തട്ടിപ്പുകളുടെ ലോകത്താണ് ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത്. പുതിയ ടെക്‌നോളജികളും പുതിയ പുതിയ തട്ടിപ്പ് രീതികളും കൊണ്ട്
സൈബര്‍ ലോകത്ത് തട്ടിപ്പിനിരകള്‍ വര്‍ദ്ധിക്കുകയാണ്. ലോകത്തെ സകലതിനേയും കൊറോണ ബാധിച്ചെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ മുറപോലെ നടക്കുന്നുണ്ട്.  മിക്ക തട്ടിപ്പുകളും യുവതികളുടെ ഫെയ്‌സ്ബുക്, വാട്‌സാപ് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ കൂടുതലും കുടുങ്ങുന്നതാകട്ടെ മലയാളികളും. എന്നാല്‍ തട്ടിപ്പിനിരയായ വിവരം ആരും പുറത്തുപറയുന്നില്ല എന്ന് മാത്രം.

കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഓണ്‍ലൈന്‍ വഴി പണം തട്ടിയത്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കൊച്ചി പിറവം സ്വദേശി ബിനോയ് ജോണ്‍ വിദേശത്തു നിന്ന് സാധനം എത്തിച്ചതിന് നികുതിയടക്കണമെന്ന പേരിലാണ് പണം തട്ടിയെടുത്തത്. വ്യാജ ഫെയ്‌സ്ബുക് പേജും വെബ്‌സൈറ്റും നിര്‍മിച്ചായിരുന്നു പണം തട്ടിപ്പ്. സമാനമായ നിരവധി തട്ടിപ്പുകള്‍ നേരത്തെയും നടന്നിട്ടുണ്ട്. മാര്‍ഗ്രറ്റ് ആഡംസ് എന്ന പേജില്‍ ഐഫോണ്‍ ഓഫര്‍ പരസ്യം കണ്ടാണ് യുകെയില്‍ നിന്ന് ഐഫോണുകളടക്കമുള്ള ഉത്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ വാങ്ങിയത്. ഫെയ്‌സ്ബുക് പേജില്‍ ഐഡിസിഎസ് എന്ന ലിങ്കും ചേര്‍ത്തിരുന്നു. ബിനോയ് ജോണ്‍ ഈ ലിങ്കില്‍ കയറി 45,000 രൂപയ്ക്ക് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു. തൊട്ടടുത്ത ദിവസം ഡല്‍ഹിയില്‍ നിന്ന് കസ്റ്റംസ് ഓഫീസറാണെന്ന് പറഞ്ഞായിരുന്നു യുവതി വിളിച്ചത്. നികുതി അടയ്ക്കണമെന്ന വ്യാജേനയാണ് 21,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയും ചെയ്തു. തൊട്ടടുത്ത ദിവസം വീണ്ടും വിളിച്ച് ഈ ഉല്‍പ്പന്നത്തിന്റെ വില കൂടുതലാണെന്നും ഇതിനാല്‍ 45,000 രൂപ കൂടി അടയ്ക്കണമെന്നും പറഞ്ഞു. സംശയം തോന്നി കസ്റ്റംസ് ഓഫിസറെ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്.

വിലകൂടിയ സമ്മാനങ്ങളുടെ പേരിലും മറ്റു ഓഫര്‍ വില്‍പ്പനകളുടെ പേരിലും ഇത്തരം തട്ടിപ്പുകള്‍ സൈബര്‍ ലോകത്ത് വ്യാപകമാണ്. ഫെയ്‌സ്ബുക്ക് വഴി പരിചയം നടിച്ചെത്തുന്ന യുവതികളാണ് ഇത്തരം തട്ടിപ്പുകളുടെ പിന്നിലെന്നാണ് അറിയുന്നത്. മുംബൈ, ഡല്‍ഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പെല്ലാം നടക്കുന്നത്.

Top