ജനതാ കര്‍ഫ്യൂവിന്റെ തലേന്ന് വിറ്റഴിച്ചത് 63.92 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ജനതാ കര്‍ഫ്യൂവിന്റെ തലേന്ന് ബെവ്‌കോ വഴി 63.92 കോടി രൂപയുടെ മദ്യവിറ്റഴിച്ചെന്ന് കണക്ക്. ദിവസേന 28 മുതല്‍ 30 കോടിയുടെ മദ്യം വില്‍ക്കുമ്പോഴാണ് കര്‍ഫ്യൂവിന്റെ തലേ ദിവസം വന്‍ വില്‍പന ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പ്രധാനമന്ത്രി ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചത്. അന്ന് ബെവ്‌ക്കോ- കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും അടഞ്ഞു കിടന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് മലയാളികള്‍ മദ്യം വാങ്ങി സ്റ്റോക്ക് ചെയ്തത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21ന് ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ വഴി 29.23 കോടിയുടെ മദ്യമാണ് വിറ്റത്. പക്ഷെ ഈ വര്‍ഷം വിറ്റത് 63.92 കോടിയുടെ മദ്യം. സംസ്ഥാനത്ത് 265 ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ വഴിയുള്ള വില്‍പ്പനയാണിത്. വെയര്‍ഹൗസിലൂടെ 12.68 കോടിയുടെ മദ്യം വിറ്റു. അതായത് മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 118 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിടാന്‍ ബെവ്‌ക്കോ തയ്യാറായിട്ടില്ല.

Top