മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന ഔട്ട്‌ലറ്റുകള്‍ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനത്തില്‍ അടിയന്തരമായി ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി ബെവ്‌കോ. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജീവനക്കാര്‍ക്ക് ബെവ്‌കോ നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ബെവ്‌കോ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ: ഔട്ട്‌ലറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗണ്‍സ്‌മെന്റ് നടത്തണം. ടോക്കണ്‍ സമ്പ്രദായം നടപ്പാക്കണം. പോലീസിന്റെ സഹായം തേടണം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നല്‍കണം. ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിര്‍ത്താവൂ. നിയന്ത്രിക്കാന്‍ പൊലീസ് സഹായം ഉറപ്പ് വരുത്താം.

കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോള്‍, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകള്‍ വേണമെന്നാണ് നിര്‍ദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകള്‍ മാറ്റണം. 30 ലക്ഷത്തില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന ഔട്ട്‌ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയയ്ക്കണമെന്നും ബെവ്‌കോ ആവശ്യപ്പെടുന്നു.

Top