ബെവ്‌കോയില്‍ 519 പേര്‍ക്ക് ഉടന്‍ നിയമനമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ബെവ്‌കോയില്‍ 519 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനം. പി.എസ്.സി റാങ്ക് ലിസ്റ്റ് വഴി 258 പേര്‍ക്ക് നിയമനം നല്‍കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 261 പേര്‍ക്ക് നിയമനം ലഭ്യമാക്കും.

അതേസമയം, നിയമന വിവാദങ്ങള്‍ക്കിടെ ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. പ്രമോഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് നിര്‍ദ്ദേശം. ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. 10 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുക.

നിയമന വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ ഇന്ന് ചര്‍ച്ചയായത്. ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം നല്‍കി. പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികളും വകുപ്പുകള്‍ സ്വീകരിക്കണം. ഇവയുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറിക്കായിരിക്കും.

സിവില്‍ സപ്ലൈസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരവിപ്പിച്ച തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.

 

Top