50പൈസ ബവ്കോയ്ക്കല്ല, കമ്പനിക്ക്; സര്‍ക്കാരിന്റെ വാദം കളവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാറുകളില്‍ നിന്നുള്ള ഓരോ ടോക്കണിനും ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്ക് അന്‍പത് പൈസ വീതം കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ബവ്ക്യൂ ആപ്പിന്റെ എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബവ്കോയ്ക്കാണെന്ന്, ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകള്‍ ചെന്നിത്തല പുറത്തുവിട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് മദ്യവില്‍പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആരോപണം കടുപ്പിച്ച് പ്രതിപക്ഷനേതാവ് രംഗത്തു വന്നിരിക്കുന്നത്.

ബാറുടമകള്‍ നല്‍കുന്ന അണ്ടര്‍ടേക്കിങ്ങില്‍ ബാറുകാരില്‍ നിന്ന് ഓരോ ടോക്കണും വാങ്ങുന്ന അമ്പത് പൈസ് ആദ്യം തന്നെ ആപ്ലിക്കേഷന്‍ തയാറാക്കിയ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്കു ബവ്കോ നല്‍കും. ഈ അമ്പത് പൈസയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നത്. ഇത് ബാറുകള്‍ ബെവ്കോക്ക് നല്‍കുന്ന അണ്ടര്‍ടേക്കിംഗ്സിന്റെ നാല്, അഞ്ച് ഖണ്ഡികകളില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഇത് മറച്ച് വച്ചാണ് ബെവ്കോക്കാണ് അമ്പത് പൈസ ലഭിക്കുന്നതെന്ന അടിസ്ഥാനരഹിതമായ അവകാശവാദം ബെവ്കോ ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണ് അത് കൊണ്ട് തന്നെ ടെക്നിക്കല്‍ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍കോഡ് എന്ന കമ്പനിക്ക് ടെണ്ടര്‍ ലഭിച്ചതില്‍ ദുരൂഹതയേറുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഫെയര്‍കോഡ് കമ്പനിയെ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വ്യാഴാഴ്ച മുതലാണ് സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന ആരംഭിക്കുന്നത്. ഇതിനായുള്ള ആപ്പ് ബുധനാഴ്ച ഉച്ചയോടെ പ്ലേ സ്റ്റോറില്‍ ലഭ്യമാകും.

Top