‘മടുത്തു’; സൗദി ക്ലബുകൾ വിടാനൊരുങ്ങി ബെന്‍സേമ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങൾ

റിയാദ്: സൗദി പ്രോ ലീഗില്‍ നിന്ന് യു ടേണിന് ശ്രമിച്ച് താരങ്ങള്‍. കരീം ബെന്‍സേമയും ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണുമെല്ലാം ഒറ്റ സീസണ്‍ കൊണ്ട്, സൗദി മതിയാക്കാനുള്ള നീക്കത്തിലാണ്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തുറന്നിട്ട പാതയിലൂടെ നിരവധി സൂപ്പര്‍താരങ്ങളാണ് സൗദി പ്രോ ലീഗിലെത്തിയത്. ഇതില്‍ ഏറ്റവും പ്രമുഖനാണ് ഫ്രഞ്ച് താരം കരീം ബെന്‍സേമ. ബലണ്‍ ദ് ഓറിന്റെ തിളക്കത്തില്‍ നില്‍ക്കെ റയല്‍ മാഡ്രിഡില്‍ നിന്നാണ് ബെന്‍സേമ അല്‍ ഇത്തിഹാദിലെത്തിയത്.

നിലവിലെ ചാംപ്യന്മാരായ അല്‍ ഇത്തിഹാദ് ഈ സീസണില്‍ തകര്‍ന്നടിയുകയാണ്. 18 കളിയില്‍ 8 ജയം മാത്രമായി ഏഴാം സ്ഥാനത്ത്. അവസാന മൂന്ന് കളിയും തോറ്റ അല്‍ ഇത്തിഹാദിന് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള അല്‍ ഹിലാലുമായി 25 പോയിന്റ് വ്യത്യാസമുണ്ട്. കിരീട പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. ബെന്‍സമേക്കൊപ്പം എന്‍കോളോ കാന്റെ, ഫാബീഞ്ഞോ തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും ഇത്തിഹാദ് ക്ലച്ച് പിടിച്ചില്ല.

റൊണാള്‍ഡോയുടെ അല്‍ നസറിനോട് 5-2ന്റെ തോല്‍വി കൂടി വഴങ്ങിയതോടെ ഈ സീസണിനൊടുവില്‍ ക്ലബ് വിടാനുള്ള കടുത്ത തീരുമാനം ബെന്‍സേമ എടുത്തെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിലേക്ക് മടങ്ങാനാണ് ബെന്‍സമേയുടെ തീരുമാനം. ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനും ഇതേ തീരുമാനത്തിലാണ്. ഹെന്‍ഡേഴ്‌സന്റെ അല്‍ ഇത്തിഫാഖ് അവസാന രണ്ട് മാസത്തില്‍ ഒരു കളി പോലും ജയിച്ചിട്ടില്ല. 25 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജൊറാദാണ് ക്ലബിന്റെ പരിശീലകന്‍.

ജൊറാദിന്റെ സ്വാധീനത്തിലാണ് ഹെന്‍ഡേഴ്‌സന്‍ ഇത്തിഫാഖിലെത്തിയത്. ഇംഗ്ലണ്ടിലെ ഏതെങ്കിലും ക്ലബിലേക്ക് മടങ്ങാന്‍ ഹെന്‍ഡേഴ്‌സന്‍ ആഗ്രഹിക്കുന്നു. ഇതിനായി കരാര്‍ റദ്ദാക്കാന്‍ പോലും ഹെന്‍ഡേഴ്‌സന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top