കോടിയേരിയെ പിബിയില്‍ നിന്നു പുറത്താക്കണമെന്ന് യെച്ചൂരിക്ക് ബെന്നി ബെഹന്നാന്റെ കത്ത്‌

kodiyeri-banny-behanan

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന പിതാവ് സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

ബിനോയിയെ സംരക്ഷിച്ചുകൊണ്ട് കോടിയേരി നടത്തിയ എല്ലാപ്രസ്താവനകളും തെറ്റാണെന്നും തെളിഞ്ഞു കഴിഞ്ഞെന്നും, മകന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പും അതിന് പിതാവ് നല്‍കിയ സംരക്ഷണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ വലിയതോതിലുള്ള ആശയകുഴപ്പവും അവമതിപ്പും സൃഷ്ടിച്ചിരിക്കുകയാണെന്നും, കേരളത്തില്‍ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്തു. ജനങ്ങളും വലിയ ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തില്‍ കോടിയേരിയെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്ത് മാതൃകാനടപടി സ്വീകരിക്കണമെന്നും കത്തില്‍ ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു.

ബിനോയിക്കെതിരേയുള്ള ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നു പറഞ്ഞു സി.പി.എം. ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു, എന്നാല്‍ പാര്‍ട്ടിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് പച്ചകള്ളമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു, ജാസ് കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്ക് ദുബായ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കോടതി മുമ്പാകെ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് കോടിയേരി ചെയ്യുന്നതെന്നും ബെന്നി ബെഹന്നാന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top