ബെഞ്ചമിന്‍ നെതന്യാഹുവിന്‌റെ നഗരമധ്യത്തിലെ നഗ്ന പ്രതിമ വിവാദത്തില്‍ അന്വേഷണം

ടെല്‍അവീവ്: തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നഗ്‌ന പ്രതിമ സ്ഥാപിച്ചു. ടെല്‍ വീവിലെ ഹബീമ ചത്വരത്തിലാണ് വെങ്കലത്തില്‍ തീര്‍ത്ത പ്രധാനമന്ത്രിയുടെ പ്രതിമ പ്രത്യക്ഷപ്പെട്ടത്. പ്രതിമ നീക്കം ചെയ്ത അധികൃതര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. പ്രതിമ നിര്‍മിച്ചവരെക്കുറിച്ചോ, നഗരമധ്യത്തില്‍ സ്ഥാപിച്ചവരെക്കുറിച്ചോ ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. പ്രതിമ സ്ഥാപിച്ച സ്ഥലം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിട്ടുണ്ട്. കറുപ്പിലും ചാര നിറത്തിലുമായി പണികഴിപ്പിച്ച പ്രതിമയ്ക്ക് അഞ്ചടി ഉയരവും ആറ് ടണ്‍ ഭാരവുമുണ്ടായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ഹീറോ എന്നെഴുതിയ ബോര്‍ഡ് പ്രതിമയ്ക്ക് സമീപത്ത് നിന്നായി കണ്ടെത്തി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാണ്. കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണമാണ് സര്‍ക്കാരിനെതിരെയുള്ളത്. നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. മുന്‍പും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതിമ പ്രതിഷേധക്കാര്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നു. 14 വര്‍ഷമായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന നെതന്യാഹുവിന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

 

Top